-->
ദോഹ: ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ഗ്യാസ് ഉത്പാദനം നിർത്തിവെച്ചതുമായി ബന്ധപ്പെട്ട് ഇസ്രായേൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങളെ ഖത്തർ ശക്തമായി തള്ളി. അമേരിക്കയിലെ ഇന്ധനവിലയെ സ്വാധീനിക്കാനാണ് ഖത്തർ മനഃപൂർവ്വം ഉത്പാദനം നിർത്തിയത് എന്ന രീതിയിലുള്ള വാർത്തകൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാനുള്ള (Drive a wedge) ആസൂത്രിത ശ്രമമാണെന്ന് ഖത്തർ വ്യക്തമാക്കി.സാമ്പത്തികമോ രാഷ്ട്രീയമോ ആയ ലാഭത്തേക്കാൾ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഖത്തർ എന്നും മുൻഗണന നൽകുന്നതെന്ന് മുതിർന്ന ഖത്തറി ഉദ്യോഗസ്ഥൻ അൽ ജസീറയോട് പറഞ്ഞു. ആഗോളതലത്തിൽ നിലനിൽക്കുന്ന അസ്ഥിരതയെ മുതലെടുത്ത് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് നെതന്യാഹുവിന്റെ അനുകൂലികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ആഴ്ച റാസ് ലഫാനിലെ ഖത്തർ എനർജി കേന്ദ്രത്തിന് നേരെയുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് ദ്രവീകൃത പ്രകൃതിവാതക (LNG) ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചത്. ലോകത്തിലെ എൽഎൻജി വിതരണത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഖത്തറിന്റെ ഈ തീരുമാനം ആഗോള വിപണിയിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. മിസൈദ് ഇൻഡസ്ട്രിയൽ സിറ്റിയിലെ വാട്ടർ ടാങ്കിനും ഊർജ്ജ കേന്ദ്രത്തിനുമാണ് കേടുപാടുകൾ സംഭവിച്ചത്.ഇസ്രായേലി രാഷ്ട്രീയ നിരീക്ഷകൻ അമിത് സെഗാൽ എക്സിൽ (X) പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഇറാനും ഖത്തറും ചേർന്ന് നടത്തിയ നീക്കമാണിതെന്നായിരുന്നു സെഗാലിന്റെ ആരോപണം. എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്നും, ഖത്തർ ഇറാനെ ആക്രമിച്ചു എന്നതുൾപ്പെടെയുള്ള വ്യാജവാർത്തകൾ ഇയാൾ നേരത്തെയും പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഖത്തർ ചൂണ്ടിക്കാട്ടി.
സ്വന്തം രാഷ്ട്രീയ ലാഭത്തിനായി നെതന്യാഹുവും കൂട്ടരും മേഖലയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഖത്തർ വിമർശിച്ചു. ഇത്തരം വ്യാജ വിവരണങ്ങൾ അപകടകരമായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്നും, സമാധാന ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ഇത്തരം നിരുത്തരവാദപരമായ നീക്കങ്ങൾ തിരിച്ചറിയപ്പെടണമെന്നും ഖത്തർ വ്യക്തമാക്കി.
ഷഫീക്ക് അറയ്ക്കൽ