-->
ദോഹ: മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളിലും ആശങ്കകളിലും തളരാതെ, പൂർണ്ണ ആത്മവിശ്വാസത്തിലാണ് ഖത്തറിലെ ജനങ്ങൾ. ഖത്തറിന്റെ സുരക്ഷാ സംവിധാനങ്ങളിലും ഭരണനേതൃത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്ന സ്വദേശികളും വിദേശികളും, നിലവിലെ സാഹചര്യങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് ഒരേസ്വരത്തിൽ വ്യക്തമാക്കുന്നു.രാജ്യത്തെ ഭരണനേതൃത്വത്തിലും സുരക്ഷാ സംവിധാനങ്ങളിലും തങ്ങൾക്ക് നൂറു ശതമാനം വിശ്വാസമുണ്ട്. ജോലിക്കും ബിസിനസിനും വിനോദത്തിനുമെല്ലാം പഴയതുപോലെ തന്നെ തടസ്സങ്ങളില്ലാതെ പോകാൻ സാധിക്കുന്നുവെന്ന് ഫിലിപ്പൈൻ സ്വദേശിയായ ഫ്രാൻസിസ് പറയുന്നു.കോവിഡ് മഹാമാരിയെയും ഉപരോധത്തെയും രാജ്യം അതിജീവിച്ച രീതി വലിയ പാഠമാണെന്ന് 36 വർഷമായി ഖത്തറിലുള്ള ഇന്ത്യൻ-പോർച്ചുഗീസ് വംശജ ആൻഡ്രിയ സാവിന കാർവാലോ ചൂണ്ടിക്കാട്ടി.
ഉപരോധകാലത്ത് ആരും വിശന്നിരുന്നിട്ടില്ല, കോവിഡ് കാലത്ത് ആരും ചികിത്സ കിട്ടാതെ വലഞ്ഞിട്ടില്ല. ഈ ഘട്ടവും രാജ്യം അനായാസം മറികടക്കും അവർ കൂട്ടിച്ചേർത്തു.കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലും വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതെ നോക്കുന്നതിലും സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്ന് വിദ്യാർത്ഥികളും അധ്യാപകരും അഭിപ്രായപ്പെട്ടു.തങ്ങളുടെ മാതൃരാജ്യത്തേക്കാൾ സുരക്ഷിതമായി ഖത്തറിനെ കാണുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. തെറ്റായ വാർത്തകൾ പ്രചരിക്കാതെ നോക്കുന്നതിലും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിലും ഖത്തർ ലോകത്തിന് തന്നെ മാതൃകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാർത്താ ചാനലുകൾ കാണിക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ് ഖത്തർ. എല്ലാവരെയും സ്വീകരിക്കുന്ന, സ്നേഹിക്കുന്ന ഒരു രാജ്യമാണിത്ആൻഡ്രിയ സാവിനയുടെ വാക്കുകൾ ഖത്തറിലെ ഓരോ താമസക്കാരന്റെയും വികാരമാണ്.മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഖത്തറിലെ സ്കൂളുകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയെല്ലാം പതിവുപോലെ സജീവമാണ്. രാജ്യം നൽകുന്ന ഈ സുരക്ഷിതത്വമാണ് ഖത്തറിനെ പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.
ഷഫീക്ക് അറയ്ക്കൽ