-->
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നിയമപരമായി നിര്‍ബന്ധമാക്കിയാല്‍ സ്ത്രീകളുടെ പണിയില്ലാതാക്കുമെന്ന് സുപ്രീംകോടതി. ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും, സ്ത്രീകളെ ജോലിക്ക് എടുക്കുന്നതില്‍ നിന്നും തൊഴിലുടമകളെ ഇത് പിന്തിരിപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍. ആര്‍ത്തവ അവധി സ്വകാര്യ മേഖലയുള്‍പ്പെടെയുള്ള തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന കുറയാന്‍ ഇടയാക്കും. അവധി നല്‍കേണ്ടി വരുമെന്ന ഭയത്താല്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് ഒഴിവാക്കിയേക്കാന്‍ സാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ എം.ആര്‍. ഷംഷാദ് കോടതിയില്‍ സൂചിപ്പിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ പുരോഗമനപരമായ തീരുമാനം അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാഹചര്യവും തൊഴിലിടങ്ങളും വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയ കോടതി നിയമം വഴി ഇത് അടിച്ചേല്‍പ്പിക്കുന്നത് സ്ത്രീകളുടെ കരിയര്‍ വളര്‍ച്ചയെ ബാധിക്കുമെന്നും പറഞ്ഞു.
സ്‌കൂളുകളില്‍ സൗജന്യ സാനിറ്ററി നാപ്കിനുകളും വൃത്തിയുള്ള ശൗചാലയങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്‍ത്തവഅവധി നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിക്കാരന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ബോധവല്‍ക്കരണമാണ് ഈ വിഷയത്തില്‍ അനിവാര്യമെന്നും നിയമപരമായ അടിച്ചേല്‍പ്പിക്കലല്ലെന്നും പറഞ്ഞു.