-->
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ഏപ്രില്‍ 7 മുതല്‍ വാദം കേള്‍ക്കും. ശബരിമല യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയടക്കമാണു പരിഗണിച്ചത്. ഇതുൾപ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ബഞ്ചിനെ ചീഫ് ജസ്റ്റീസ് തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വിഷയം വരുന്നതിനാല്‍ സര്‍ക്കാരിന് വാദം നിര്‍ണ്ണായകമാണ്.
സര്‍ക്കാര്‍ ഒരു മാസത്തിനകം വാദം എഴുതി നല്‍കണം. വാദത്തിന് ഏപ്രിൽ 22വരെ സമയപരിധി നിശ്ചയിച്ചു. വാദിക്കാന്‍ മൂന്ന് ദിവസം അനുവദിക്കും. സമയം നീട്ടി നല്‍കണമെന്ന വാദം അംഗീകരിച്ചില്ല. ഈ കേസില്‍ അമിക്യസ് ക്യൂറിയായി കെ. പരമേശ്വറിനെ കോടതി തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാനത്തിലേക്ക് കേസ് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കോടിതിയില്‍ നിന്നും ഏതു ചോദ്യം ഉണ്ടായാലും സര്‍ക്കാരിന് മറുപടി നല്‍കേണ്ടി വരും. ഏപ്രില്‍ 7,8,9 തീയതികളിലായിരിക്കും വാദം കേള്‍ക്കുക. ഏപ്രില്‍ 14,15,16 തീയതികളില്‍ മറുവാദവും 22 ന് അവസാന വാദവും കേള്‍ക്കും. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ പ്രതികൂലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ വിവരം അറിയിക്കേണ്ടിവരും.
അതിനിടെ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ‘‘എൽഡിഎഫ് സർക്കാർ പഴയ ആചാരങ്ങൾ തുടരാൻ തീരുമാനിച്ചു. പഴയ സാഹചര്യത്തിന് അനുകൂലമായ നിലപാട് സർക്കാർ ഇനിയും തുടരുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പും രാഷ്ട്രീയവുമായി ഇക്കാര്യം കൂട്ടിക്കുഴയ്ക്കുന്നില്ല. ശബരിമല വിഷയത്തിൽ സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല’’– സുകുമാരൻനായർ പറഞ്ഞു. കേന്ദ്രസര്‍ ഇതുവരെയും ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും വിശ്വാസം തകര്‍ത്തിട്ടല്ല പുരോഗമനചിന്ത വേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
യുവതീപ്രവേശം സംബന്ധിച്ച മുന്‍നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു. ജനവികാരം മനസിലാക്കിയാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനമെന്നും അയ്യപ്പഭക്തരെ ആകര്‍ഷിക്കുന്ന തീരുമാനം വേണമെന്നും അദ്ദേഹം പറഞ്ഞു.