-->
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയുള്ള കേസില്‍ സുപ്രീം കോടതിയിലെത്തി. ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട കേസിലാണ് മമത തന്നെ കേസ് വാദിക്കാന്‍ എത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള തന്റെ ഹര്‍ജിയില്‍ തന്റെ തന്നെ ഹര്‍ജിയില്‍ നേരിട്ട് വാദിക്കാന്‍ അനുമതി തേടിയാണ് അവര്‍ കോടതിയിലെത്തിയത്. ഇതാദ്യമായിട്ടാണ് സ്വന്തം കേസ് വാദിക്കാന്‍ ഒരു മുഖ്യമന്ത്രി തന്നെ കോടതിയില്‍ എത്തിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. എല്‍.എല്‍.ബി ബിരുദധാരിയായ മമത, കേസില്‍ നേരിട്ട് വാദം ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസിനോട് അനുമതി നേടിയിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിനായി മമതയുടെ പേരില്‍ ഗേറ്റ് പാസ് അനുവദിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് മമത പുതിയ അപേക്ഷ സമര്‍പ്പിച്ചത്. 2022-ലെ വോട്ടര്‍ പട്ടികയിലുള്ള ആരെയും പുതിയ പുതുക്കല്‍ നടപടിയുടെ പേരില്‍ ഒഴിവാക്കരുതെന്നും ആവശ്യപ്പെട്ടു.
ആധാര്‍ കാര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മറ്റ് തിരിച്ചറിയല്‍ രേഖകളും വിലാസം തെളിയിക്കുന്ന രേഖകളായി അംഗീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കണം. വോട്ടര്‍മാരെ നേരിട്ട് വിളിപ്പിക്കുന്നത് ഒഴിവാക്കണം. തുടങ്ങിയവയാണ് ആവശ്യം.
ചെറിയ പിഴവുകളുടെ പേരില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കുന്നത് വന്‍തോതിലുള്ള വോട്ടവകാശ നിഷേധത്തിന് കാരണമാകുമെന്ന് മമത മുന്നറിയിപ്പ് നല്‍കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഏകപക്ഷീയവും പിഴവുകള്‍ നിറഞ്ഞതും ആണെന്ന് മമത ബാനര്‍ജി ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരും ഈ കേസില്‍ ഹര്‍ജിക്കാരാണ്.