-->
ന്യൂഡല്‍ഹി: പശ്‌ചിമേഷ്യന്‍ പ്രതിസന്ധിമൂലം പാചകവാതക വിതരണത്തില്‍ തടസമുണ്ടാകാതിരിക്കാന്‍ നപടികള്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് എണ്ണ ശുദ്ധീകരണശാലകളില്‍ എല്‍.പി.ജി. ഉത്‌പാദനം 10 ശതമാനം വര്‍ധിപ്പിച്ചു.
എല്ലാ റിഫൈനറികളും 100 ശതമാനം ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്നുണ്ടായ താല്‍ക്കാലിക പ്രതിസന്ധി പരിഹരിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എല്‍.പി.ജി. വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. പൂഴ്‌ത്തിവയ്‌പ്പ് തടയുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും അവശ്യവസ്‌തു നിയമം നടപ്പാക്കി. എല്‍.പി.ജി. സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 21 ദിവസത്തില്‍നിന്ന് 25 ദിവസമായി ഉയര്‍ത്തി. രാജ്യത്ത് എല്‍.പി.ജി. പ്രതിസന്ധി ഇല്ലെന്നാണു സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്‌തമാക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണം സമീപഭാവിയില്‍ പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. മറ്റു മാര്‍ങ്ങളിലൂടെയുള്ള സംഭരണം 70 ശതമാനമായി ഉയര്‍ത്തി. നേരത്തേയിത് 55 ശതമാനമായിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതു തുടരുകയാണ്. കഴിഞ്ഞ മാസം പ്രതിദിനം 1.04 ദശലക്ഷം ബാരല്‍ വാങ്ങി. ഇത് മൊത്തം വിതരണത്തിന്റെ ഏകദേശം 20 ശതമാനമാണ്. തടസമില്ലാത്ത ഊര്‍ജ വിതരണ ശൃംഖല ഉറപ്പാക്കാന്‍ ഒന്നിലധികം രാജ്യങ്ങളുമായി പതിവായി ബന്ധപ്പെടുന്നുണ്ട്. എല്‍.പി.ജി വിതരണത്തില്‍ ഗാര്‍ഹിക ഉപഭോഗത്തിനാണു മുന്‍ഗണന നല്‍കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.