-->
കൊച്ചി: ഇസ്രയേല്‍-ഇറാന്‍ യുദ്ധ പശ്‌ചാത്തലത്തില്‍ ഉയര്‍ന്ന അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്. ബാരലിന് 116 ഡോളര്‍വരെ ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില ഇന്നലെ 106 ലേക്കാണു ഇടിഞ്ഞത്. ഇന്ത്യ വാങ്ങുന്ന ക്രൂഡിന് ബാരലിന് 70 ഡോളര്‍ എന്ന നിലയില്‍ നിന്നാണ് ഇപ്പോഴുള്ള വിലയിലേക്ക് എത്തിച്ചേര്‍ന്നത്. രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കാനും സാധ്യത ഉയര്‍ന്നിട്ടുണ്ട്. 2024 മാര്‍ച്ചില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചത്. പിന്നീട് വില മാറ്റമില്ലാതെ തുടരുകയാണ്.
ജി. 7 രാജ്യങ്ങള്‍ അസംസ്‌കൃത എണ്ണശേഖരം പുറത്തെടുക്കുമെന്ന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില കുറഞ്ഞത്. ഇന്നലെ ബാരലിന് 6 ഡോളറാണ് കുറഞ്ഞത്. എന്നിരുന്നാലും യുദ്ധം നീണ്ടുപോയാല്‍ കരുതല്‍ ശേഖരം അവസാനിക്കുന്ന മുറയ്‌ക്ക് ബാരലിന് 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജി. 7 രാജ്യങ്ങളായ കാനഡ, ഫ്രാനന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍,യു.കെ, യുഎസ്.എ. എന്നിവര്‍ ക്രൂഡ് ശേഖരം പുറത്തുവിട്ട് പ്രതിസന്ധി അയയ്‌ക്കുമെന്ന് അറിയിച്ചത്. ഇന്ത്യയില്‍ ഉടന്‍ എണ്ണവില ഉയരാതിരിക്കാന്‍ മതിയായ ക്രൂഡ് ശേഖരം ഉണ്ട്. എന്നാല്‍, ഖത്തര്‍ യുദ്ധമുഖത്തായതോടെ ദ്രവീകൃത ഇന്ധനത്തിന്റെ ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായത് പാചകവാതക വിലയില്‍ പ്രതിഫലിക്കുകയും ചെയ്‌തു. ഗ്യാസിന് വിലകൂടി.
അതേസമയം അമേരിക്കന്‍ സമ്മര്‍ദമുണ്ടെങ്കില്‍ കൂടിയും റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് ആഭ്യന്തര എണ്ണ വിപണി വൃത്തങ്ങള്‍ അറിയിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്‌റ്റ് മുതല്‍ നവംബര്‍വരെ 6.5 മില്യന്‍ മുതല്‍ 7.7 മില്യന്‍ ടണ്‍ ക്രൂഡ് ആണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്‌തത്. അതായത് 1.6 മുതല്‍ 1.8 മില്യന്‍ ബാരല്‍ ഒരു ദിവസം ഇറക്കുമതി ചെയ്‌തു. 2024-ല്‍ 1.5 മുതല്‍ 2.1 മില്യണ്‍ ബാരല്‍ ആയിരുന്നു റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്‌തിരുന്നത്.
കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് റഷ്യന്‍ ഇറക്കുമതിയില്‍ അല്‍പം കുറവുണ്ടായത്. 5.8 മില്യന്‍ മുതല്‍ 4.8 മില്യന്‍ ടണ്‍ ആയിരുന്നു ഇക്കാലയളവില്‍ ശരാശരി ഇറക്കുമതി.
2025 ല്‍ ഇന്ത്യ ആകെ ഇറക്കുമതി ചെയ്‌ത അസംസ്‌കൃത എണ്ണയുടെ 32% റഷ്യയില്‍ നിന്നാണ്. ഇപ്പോഴും റഷ്യയില്‍ നിന്നു തന്നെയാണ് ഇറക്കുമതി കൂടുതലും. പ്രതിദിനം റഷ്യയില്‍ നിന്ന് ഇന്ത്യ ഒരു മില്യന്‍ ബാരലിന് അല്‍പം കൂടുതല്‍ ക്രൂഡ് ഇപ്പോഴും ഇറക്കുമതി ചെയ്ുന്നുണ്ട്.