-->
കൊച്ചി: ശമ്പളവിതരണ സോഫ്‌റ്റ്‌വേറായ 'സ്‌പാര്‍ക്കി'ലെ വിവരങ്ങള്‍ ചോര്‍ത്തി ജീവനക്കാര്‍ക്കു മുഖ്യമന്ത്രിയുടെ സന്ദേശമയച്ചെന്ന കേസില്‍ സര്‍ക്കാരിന് ആശ്വാസം. ഡേറ്റ ചോര്‍ച്ചയില്ലെന്നും സന്ദേശമയച്ചത് രാഷ്‌ട്രീയപ്രചാരണത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
സ്‌പാര്‍ക്കിലെ വിവരങ്ങള്‍ ഉപയോഗിച്ച് സന്ദേശമയച്ചതില്‍ സ്വകാര്യതാലംഘനമില്ല. സന്ദേശം നിയമവിരുദ്ധമല്ല, സദ്‌ഭരണത്തിന്റെ ഭാഗമാണെന്നും ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്‌തമാക്കി. ജീവനക്കാര്‍ക്കു സന്ദേശമയയ്‌ക്കാന്‍ സര്‍ക്കാര്‍ ഡേറ്റ ചോര്‍ത്തിയിട്ടില്ല. ഐ.ടി. മിഷനാണ് സന്ദേശമയച്ചതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഡി.എ. കുടിശിക അനുവദിച്ച വിവരം സര്‍ക്കാര്‍ ജീവനക്കാരെ അറിയിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അയച്ചത് തെരഞ്ഞെടുപ്പ് സന്ദേശങ്ങളല്ല, ഭരണനിര്‍വഹണത്തിന്റെ ഭാഗമായ സന്ദേശങ്ങളാണെന്നു സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഐ.ടി. മിഷന്‍ തയാറാക്കിയ വാട്‌സ്‌ആപ് പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചത്. സന്ദേശമയച്ചതിനു പിന്നില്‍ രാഷ്‌ട്രീയമോ തെരഞ്ഞെടുപ്പ് താത്‌പര്യങ്ങളോ ഇല്ല. ഏതെങ്കിലും രാഷ്‌ട്രീയകക്ഷിയെ പരാമര്‍ശിക്കുകയോ വോട്ട് അഭ്യര്‍ഥിക്കുകയോ ചെയ്‌തിട്ടില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലില്ലെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. ജീവനക്കാര്‍ സ്‌പാര്‍ക്കില്‍ നല്‍കിയ വിവരങ്ങളില്‍നിന്നു നിയമവിരുദ്ധമായി ഫോണ്‍ നമ്പര്‍ ശേഖരിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചെന്നാരോപിച്ച് രണ്ട് ഉദ്യോഗസ്‌ഥരാണ് കോടതിയെ സമീപിച്ചത്.