-->
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ ആദിവാസി-ദളിത് കൂട്ടായ്‌മ സ്‌ഥാനാര്‍ഥിയെ നിര്‍ത്തും.
ജില്ലയില്‍ രണ്ടു സംവരണ മണ്ഡലങ്ങള്‍ ഉണ്ടെങ്കിലും പട്ടികവര്‍ഗത്തിലെ സാമ്പത്തിക, സാമൂഹിക വളര്‍ച്ച നേടിയ സമുദായത്തില്‍പ്പെട്ടവര്‍ മാത്രം നിയമസഭയില്‍ ഉണ്ടായാല്‍ മതിയെന്ന നിലപാടില്‍ ഇടത്, വലത് മുന്നണികള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് കൂട്ടായ്‌മ പ്രതിനിധികളായ എം. ഗീതാനന്ദന്‍, ഡോ. കെ. അമ്മിണി വയനാട്, സി. മണികണ്‌ഠന്‍, വേലായുധന്‍, സുരേഷ് മുണ്ടക്കൊല്ലി, വേലായുധന്‍ ചീരാല്‍, അശോക്‌കുമാര്‍ മുത്തങ്ങ എന്നിവര്‍ അറിയിച്ചു.
ആദിവാസി വനിതാ പ്രസ്‌ഥാനം, ആദിവാസി ഗോത്ര മഹാസഭ, പണിയ സമാജം, കാട്ടുനായ്‌ക്കന്‍അടിയന്‍ പണിയന്‍ വെട്ടുക്കുറുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി, ആദിവാസി ക്ഷേമസംഘം, ദിശക്‌തി സമ്മര്‍ സ്‌കൂള്‍, മുത്തങ്ങ പുനരധിവാസ സമിതി, വിവിധ പണിയ സമുദായ സംഘടനകള്‍, പട്ടികജാതി സമാജ കൂട്ടായ്‌മ, അംബേദ്‌കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ പ്രസ്‌ഥാനങ്ങള്‍ പിന്തുണ അറിയിച്ചതായി അവര്‍ പറഞ്ഞു. ജനാധിപത്യ-രാഷ്ര്‌ടീയ മണ്ഡലങ്ങളിലെ പദ്ധതികളില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടതാണ് ആദിവാസികളിലെ പണിയര്‍, അടിയര്‍, കാട്ടുനായ്‌ക്കര്‍, വേട്ടക്കുറുമര്‍ തുടങ്ങിയ വിഭാഗങ്ങള്‍. അടിമത്തം ഒരു നൂറ്റാണ്ട് മുന്‍പ് നിരോധിച്ചതാണെങ്കിലും മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ രാഷ്‌ട്രീയ അടിമകളായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇടത്-വലത് മുന്നണികള്‍. പണിയ, അടിയ, കാട്ടുനായ്‌ക്ക, വേട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങള്‍ അടിമകളായ വോട്ടര്‍മാരായി തുടര്‍ന്നാല്‍ മതിയെന്ന ചിന്ത വംശീയ വിവേചനമാണെന്നും കൂട്ടായ്‌മ പ്രതിനിധികള്‍ പറഞ്ഞു.