-->
സനാ: അയല്‍ രാജ്യങ്ങള്‍ മിസൈലുകളോടും ഡ്രോണുകളോടും പൊരുതുമ്പോള്‍ യെമന്‍ ശാന്തമാണ്. ഇസ്രയേലിന്റെയും അമേരിക്കയുടെയും മിസൈലുകളൊന്നും സനായെ ലക്ഷ്യമിട്ട് പറക്കുന്നില്ല. ആ ശാന്തത അയല്‍ രാജ്യങ്ങളായ സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കു പോലും അത്ഭുമാണ്. ഹമാസിന്റെ പേരില്‍ പോലും പോരിനിറങ്ങുന്ന യെമനിലെ ഹൂതികള്‍ നിശബ്‌ദരാണ്.
ഇറാന്റെ സഖ്യകക്ഷികളില്‍ പ്രമുഖരാണു ഹൂതികള്‍. യെമന്റെ ഭൂരിഭാഗവും അവരുടെ നിയന്ത്രണത്തിലാണ്. യു.എസ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായി ഏറ്റുമുട്ടിയ ചരിത്രവും അവര്‍ക്കുണ്ട്.
എന്നാല്‍ ഫെബ്രുവരി 28ന് യു.എസ്- ഇസ്രായേല്‍ സഖ്യം ഇറാനു നേരെയുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഹൂതികള്‍ ടെഹ്‌റാനുള്ള പിന്തുണ വാചകങ്ങളിലും പ്രതിഷേധങ്ങളിലും ഒതുക്കിയിരിക്കുകയാണ്. ശരിക്കും സംഘര്‍ഷങ്ങളില്‍നിന്ന് അവര്‍ അകന്നു നില്‍ക്കുന്നു.. ആ വിട്ടുനില്‍ക്കല്‍ രഹസ്യം അയല്‍ക്കാര്‍ക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. 'ക്ഷമ' ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇപ്പോഴത്തെ നിഗമനം.
'ഹൂതികളുടെ ഇടപെടല്‍ ഒരു സാധ്യതയായി നിലനില്‍ക്കുന്നു, അത് ഘട്ടം ഘട്ടമായുള്ള മുന്നേറ്റത്തിന്റെ രൂപത്തില്‍ സംഭവിച്ചേക്കാം'- യെമന്‍, ഗള്‍ഫ് മേഖലയിലെ വിശകലന വിദഗ്‌ധന്‍ ലൂക്കാ നെവോള പറഞ്ഞു. 'നിലവില്‍, നേരിട്ട് യു.എസുമായും ഇസ്രായേലുമായും ഏറ്റുമുട്ടുന്നത് ഒഴിവാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.'- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഓഗസ്‌റ്റില്‍, സനായില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി അഹമ്മദ് അല്‍റഹാവി, ചീഫ് ഓഫ് സ്‌റ്റാഫ് മുഹമ്മദ് അല്‍ഘുമരി എന്നിവരുള്‍പ്പെടെ 12ല്‍ അധികം ഹൂതി ഉന്നതരെ ഇസ്രായേല്‍ പ്രതിരോധ സേന വധിച്ചിരുന്നു. യു.എസ്, ഇസ്രായേല്‍ എന്നിവരുമായുള്ള ഏറ്റുമുട്ടലില്‍ ഈ വിഭാഗത്തിനുണ്ടായ ഏറ്റവും വലിയ നഷ്‌ടങ്ങളില്‍ ഒന്നായിരുന്നു ഇത്.
ആ സംഭവം, കഴിഞ്ഞ വര്‍ഷമുണ്ടായ മറ്റ് ആക്രമണങ്ങളോടൊപ്പം, ഹൂതി നേതൃത്വത്തെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കി.
കഴിഞ്ഞ വര്‍ഷം ഹൂതി വിഭാഗത്തിനുണ്ടായ നഷ്‌ടങ്ങള്‍ക്കിടയിലും, അവര്‍ പൂര്‍ണമായും ദുര്‍ബലരായിട്ടില്ല, അവരുടെ എതിരാളികള്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്താന്‍ അവര്‍ക്ക് കഴിയും.
'യു.എസ.് അല്ലെങ്കില്‍ ഇസ്രായേല്‍ ആക്രമണങ്ങളിലൂടെയോ, അല്ലെങ്കില്‍ യെമനിലെ വിരുദ്ധ ഹൂതി ശക്‌തികളുടെ പുനരാരംഭിച്ച മുന്നേറ്റത്തിലൂടെയോ നേരിട്ട് സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണെങ്കില്‍ ഹൂതികള്‍ ആക്രമണം പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്' - നെവോള വിശദീകരിച്ചു.
ഇറാനൊപ്പം നിലകൊള്ളുന്നെന്നാണ് കഴിഞ്ഞ ദിവസവൃം ഹൂതി നേതാവ് അബ്‌ദുല്‍ മാലിക് അല്‍ഹൂതി പറഞ്ഞത്. ഇറാന്‍ ആവശ്യപ്പെട്ടാല്‍ യെമനിലെ ഹൂതികള്‍ യുദ്ധത്തില്‍ പ്രവേശിക്കുമെന്ന് യെമനി രാഷ്‌ട്രീയ നിരീക്ഷകന്‍ സദാം അല്‍ഹുറൈബി പറഞ്ഞു. 'ടെഹ്‌റാന്‍ തന്റെ എല്ലാ കാര്‍ഡുകളും ഒറ്റയടിക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല, വരുന്ന ഘട്ടത്തിനായി ഹൂതി വിഭാഗത്തെ സംരക്ഷിക്കാന്‍ അവര്‍ ലക്ഷ്യമിടുന്നു' - അല്‍ഹുറൈബി അല്‍ജസീറയോട് പറഞ്ഞു.
'ഇസ്രായേല്‍- അമേരിക്കന്‍ സേനകള്‍ ഇറാന്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍, യെമനി വിഭാഗം അനന്തമായി കാഴ്‌ചക്കാരായി നില്‍ക്കില്ല. ഹൂതികള്‍ സനായിലും അവര്‍ നിയന്ത്രിക്കുന്ന പ്രവിശ്യകളിലും യുദ്ധത്തിന് തയ്യാറെടുക്കുകയാണ്.' - അദ്ദേഹം പറഞ്ഞു.
ചെങ്കടലില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്‌ടിക്കാന്‍ ഹൂതികള്‍ക്ക് ഇപ്പോഴും കഴിയും - ഗാസയെ പിന്തുണയ്‌ക്കുന്നതിന്റെ ഭാഗമായി അവര്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നു - കൂടാതെ ഇസ്രയേലിലേക്ക് ഡ്രോണുകളും മിസൈലുകളും അയയ്‌ക്കാനും അവര്‍ക്ക് കഴിയും എന്ന് ഹുറൈബി പറഞ്ഞു. 'ഈ നീക്കം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്, ഇത് ഹൂതികളും ഇറാനും നിശ്‌ചയിക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും.' ഇറാനില്‍നിന്നുള്ള ആയുധങ്ങളുടെ ഒഴുക്ക് കുറയുകയോ പൂര്‍ണമായും നിലയ്‌ക്കുകയോ ചെയ്‌താല്‍ ഹൂതികളുടെ സൈനിക ശക്‌തിയെ ബാധിക്കും. യെമനിലെ ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതി വിദഗ്‌ധ പാനലിന്റെ റിപ്പോര്‍ട്ട് പ്രകാരം റഷ്യ, ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിര്‍മിച്ച ആയുധങ്ങളാണു ഹൂതികള്‍ ഉപയോഗിക്കുന്നത്.