-->
ദോഹ: ഇറാനെതിരായ യു.എസ്, ഇസ്രയേല്‍ ആക്രമണം രണ്ടാം ആഴ്‌ചയിലേക്കു കടന്നതോടെ അസംസ്‌കൃത എണ്ണവിലയില്‍ കുതിപ്പ്. 45 മാസത്തിനുശേഷം ആദ്യമായി വില വീപ്പയ്‌ക്കു 100 ഡോളര്‍ കടന്നു.
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ഇന്നലെ രാവിലെ വീപ്പയ്‌ക്ക്‌് 120 ഡോളറിനടുത്തെത്തി. പശ്‌ചിമേഷ്യ സംഘര്‍ഷം തുടങ്ങുംമുമ്പ് 72.87 ഡോളറായിരുന്ന വിലയാണ് 'സെഞ്ചുറി' കടന്നു കുതിച്ചത്. പത്തുദിവസംകൊണ്ട് 64% വര്‍ധനയാണുണ്ടായത്. ഇന്നലെ ഒരു ഘട്ടത്തില്‍ വില 119.5 ഡോളര്‍ വരെ ഉയര്‍ന്നുവെങ്കിലും പിന്നീട് 116.64 ഡോളറിലേക്ക് നേരിയ തോതില്‍ താഴ്‌ന്നു.
എണ്ണവില ഉയര്‍ന്നത് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഉടനടി ഇന്ധനവിലവര്‍ധന ഉണ്ടായേക്കില്ലെന്നാണു സൂചന. എന്നാല്‍, സംഘര്‍ഷവും രാജ്യന്തര എണ്ണ നീക്കത്തിലുണ്ടായ സ്‌തംഭനവും തുടര്‍ന്നാല്‍ വിലവര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധം കൂടുതല്‍ വഷളാകുകയും പശ്‌ചിമേഷ്യയിലെ ഊര്‍ജ സംവിധാനങ്ങളെ ബാധിക്കാതിരിക്കുകയും ചെയ്‌താല്‍ എണ്ണവില 120-130 ഡോളറിന് മുകളില്‍ പോകില്ലെന്നാണു വിലയിരുത്തല്‍. എന്നാല്‍, ഇറാന്റെ എണ്ണശുദ്ധീകരണശാലകളെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ ആക്രമണം സ്‌ഥിതി വഷളാക്കും. ഗള്‍ഫ് രാജ്യങ്ങളുടെ ഊര്‍ജകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ എണ്ണവില 200 ഡോളര്‍ വരെ ഉയര്‍ന്നേക്കാം.
ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസവും ഇറാന്റെ ഭീഷണികളും രാജ്യാന്തര എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നു ശതമാനത്തെയും ബാധിച്ചിട്ടുണ്ട്. ഇറാന്‍ സംഘര്‍ഷത്തോടെ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും എണ്ണ ഉത്‌പാദനം വെട്ടിക്കുറയ്‌ക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.