-->
കൊല്‍ക്കത്ത: രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ പശ്‌ചിമബംഗാള്‍ സന്ദര്‍ശനം ബാക്കിയാക്കുന്നത് വന്‍വിവാദം. രാഷ്‌ട്രപതിക്ക് അനുവദിച്ച ശുചിമുറിയില്‍ വെള്ളമുണ്ടായിരുന്നില്ലെന്നും വഴിനീളെ മാലിന്യമായിരുന്നെന്നും ആരോപണം. സുരക്ഷാവീഴ്‌ചകളടക്കം ചൂണ്ടിക്കാട്ടി മറുപടി സമര്‍പ്പിക്കാന്‍ കേന്ദ്രം സംസ്‌ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.
പ്രോട്ടോക്കോള്‍, വേദി, റൂട്ട് ക്രമീകരണങ്ങള്‍ എന്നിവ നിയന്ത്രിക്കുന്ന 'ബ്ലൂ ബുക്ക്' ചട്ടങ്ങള്‍ ലംഘിച്ചതായും വിശദമായ വിശദീകരണം നല്‍കണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ പശ്‌ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ള പ്രമുഖര്‍ എത്താത്തതും വിവാദമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഇതിന്റെ പേരില്‍ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചു. ബാഗ്‌ദോഗ്ര വിമാനത്താവളത്തിനു സമീപമുള്ള ആദിവാസി സമൂഹ പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ പ്രസിഡന്റ് മുര്‍മു ശനിയാഴ്‌ച അനിഷ്‌ടം പ്രകടിപ്പിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും മന്ത്രിമാരുടെയും അഭാവവും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തില്‍ രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ സിലിഗുരി മേയര്‍ ഗൗതം ദേബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് കേന്ദ്രത്തിന്റെ വാദം. ഇക്കാര്യം പ്രോട്ടോക്കോള്‍ ലംഘനമായി കണക്കാക്കാമെന്നും ഉദ്യോഗസ്‌ഥര്‍ പറയുന്നു.
രാഷ്‌ട്രപതിക്കായി ഒരുക്കിയ ശുചിമുറിയില്‍ വെള്ളമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടെന്നും ഈ വിഷയത്തിലും സംസ്‌ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും പി.ടി.ഐ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്‌ട്രപതിയെ കൊണ്ടുപോകാന്‍ ഭരണകൂടം തെരഞ്ഞെടുത്ത വഴി മാലിന്യംകൊണ്ട് നിറഞ്ഞിരുന്നു. ഇതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണം. ആരോപണവിധേയമായ നിയമലംഘനങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദികളായ ഡാര്‍ജിലിങ ജില്ലാ മജിസ്‌ട്രേറ്റ്, സിലിഗുരി ാേലീസ് കമ്മിണര്‍, അഡി. ജില്ലാ മജിസ്‌ട്രേറ്റ് എന്നിവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും കത്തില്‍ ആവശ്യപ്പെടുന്നു.
സിലിഗുരിയിലെ ബിധാന്‍നഗറില്‍ നടത്താന്‍ ആദ്യം നിശ്‌ചയിച്ചിരുന്ന ആദിവാസികളുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് മുര്‍മുവിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളും ലോജിസ്‌റ്റിക് കാരണങ്ങളും ചൂണ്ടിക്കാട്ടി അധികൃതര്‍ വിമാനത്താവളത്തിനടുത്തുള്ള ഗോഷായ്‌പൂരിലേക്ക് വേദി മാറ്റിയതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.പ്രസിഡന്റിന്റെ സന്ദര്‍ശനവേളയിലെ വീഴ്‌ചകള്‍ നിര്‍ഭാഗ്യകരമാണെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണനുംകഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.