-->
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതിനേത്തുടര്‍ന്ന് എണ്ണ നീക്കത്തിലുണ്ടായ തടസം ഇന്ത്യയുടെ ഊര്‍ജമേഖലയെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, വാതകശേഖരം മാത്രമാണ് ഇന്ത്യയുടെ പക്കലുള്ളത്.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (ഗെയ്‌ല്‍) ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും വ്യാവസായിക ഉപയോക്‌താക്കള്‍ക്കുള്ള വാതകവിതരണം വെട്ടിക്കുറച്ചു. രാജ്യത്തിനാവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതിയാണ്. അതില്‍ പകുതിയും (2.5-2.7 ദശലക്ഷം ബാരല്‍) ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തിക്കുന്നത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചതിലൂടെ വിതരശൃംഖലയിലുണ്ടാകുന്ന തടസം ഇന്ത്യയില്‍ വിലക്കയറ്റത്തിനും ധനക്കമ്മിക്കും ഇടയാക്കുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇരുനൂറിലേറെ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങി. 150 കപ്പലുകള്‍ കടലിടുക്കിനു പുറത്ത് പാത തുറക്കുന്നതു കാത്ത് കിടക്കുന്നു. 38 ഇന്ത്യന്‍ കപ്പലുകളും കുടുങ്ങിയവയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയിലേക്കുള്ള എട്ട് റഷ്യന്‍ എണ്ണ ടാങ്കറുകളും അറബിക്കടലില്‍ കാത്തുകിടക്കുന്നു. 1.4 ദശലക്ഷം ബാരല്‍ എണ്ണയുമായി രണ്ട് റഷ്യന്‍ കപ്പലുകള്‍ ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. ഇറാനെതിരായ യുദ്ധം അഞ്ചാഴ്‌ചവരെയോ അതിലേറെയോ നീണ്ടേക്കാമെന്നാണ് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.