-->
ന്യൂഡല്‍ഹി: സൗദി, ഒമാന്‍ വ്യോമപാത തുറന്നതിന് പിന്നാലെ ഗള്‍ഫ് മേഖലയെ ബന്ധിപ്പിച്ച് ഇന്ത്യയില്‍ നിന്നും വിമാന സര്‍വീസുകള്‍.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇത് വലിയ ആശ്വാസമായി മാറുന്നു. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഇന്ന് 58 വിമാനങ്ങളാണ് ഗള്‍ഫിലേക്ക് എത്തുക. ഇതില്‍ 24 ഷെഡ്യൂള്‍ഡ് 34 നോണ്‍ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ ഇന്ന് നടത്തും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും മസ്‌കത്തിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ഡ് സര്‍വീസ് ഇന്നുണ്ടാകും. കൊച്ചി-റാസല്‍ഖൈമ-കൊച്ചി സര്‍വീസാണ് നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ വരുന്നത്. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ട 12 വിമാനങ്ങളും തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട 9 വിമാനങ്ങളും റദ്ദാക്കി.
ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ യുഎഇയില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തുക. അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് ഭാഗികമായി സര്‍വീസുകള്‍ പുനരാരംഭിക്കാനും ശ്രമം നടത്തുന്നുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ കൃത്യമായ വിവരം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ജിദ്ദയിലേക്കും മസ്‌കത്തിലേക്കും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ വിമാനക്കമ്പനികള്‍ റദ്ദാക്കിയത്് 278 അന്താരാഷ്ട്ര വിമാന സര്‍വീസുകളായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവയുമായുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളില്‍ വ്യോമാതിര്‍ത്തി അടച്ചിടലും നിയന്ത്രണങ്ങളും ഒന്നിലധികം റൂട്ടുകളിലൂടെയുള്ള വിമാന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം പറയുന്നതനുസരിച്ച്, മിഡില്‍ ഈസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും ഇന്ത്യന്‍ ആഭ്യന്തര വിമാനക്കമ്പനികളുടെ 96 വിമാന സര്‍വീസുകള്‍ വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്നു. പ്രവര്‍ത്തന സാധ്യതയും നിലവിലുള്ള സാഹചര്യങ്ങളും അനുസരിച്ച് 51 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുകയും ചെയ്തു.