-->
ടെഹ്റാന്‍: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്‍. ആഗോള എണ്ണവിതരണത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി വ്യക്തമാക്കി. അതേസമയം ഇറാന്റെ അവകാശവാദം അമേരിക്ക തള്ളിയിട്ടുണ്ട്.
ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. അതുകൊണ്ടു തന്നെ ഇറാന്റെ തീരുമാനം ആഗോള എണ്ണ വിതരണ ശൃംഖലയെ വൻതോതിൽ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാല്‍ ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്.
നേരത്തെ ഫെബ്രുവരിയിൽ ഇറാൻ നടത്തിയ സൈനിക അഭ്യാസങ്ങൾക്കിടയിൽ ഗതാഗതം നിയന്ത്രിച്ചപ്പോൾ തന്നെ എണ്ണവിലയിൽ ആറു ശതമാനത്തോളം വർധനവുണ്ടായിരുന്നു. ഹോർമുസ് കടലിടുക്കിന് ബദലായി സൗദി അറേബ്യയും യുഎഇയും പൈപ്പ് ലൈനുകൾ ഉപയോഗിക്കുന്നു ഉണ്ടെങ്കിലും, മേഖലയിൽ നിന്നുള്ള ഭൂരിഭാഗം എണ്ണക്കയറ്റുമതിക്കും ഈ ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാർഗങ്ങളില്ല.