-->
ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ കോർപ്പറേഷൻ്റെ അവകാശവാദം തള്ളി ജില്ലാ കളക്ടർ. നഗരം പൊങ്കാല കഴിഞ്ഞ് അന്ന് രാത്രി തന്നെ ശുചിയായെന്നായിരുന്നു മേയർ വി.വി രാജേഷ് പറഞ്ഞിരുന്നത്. എന്നാൽ ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തെന്നും, ക്ഷേത്ര പരിസരങ്ങളിലെ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നുമടക്കം ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ അനുകുമാരി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ക്ഷേത്ര പരിസരത്തും ചില ഭാഗങ്ങളിലും മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജില്ലാ കളക്ടർ ഉത്സവ മേഖല നേരിട്ട് സന്ദർശിച്ചാണ് റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്. ക്ഷേത്രപരിസരം രണ്ടുദിവസത്തിനുള്ളിൽ വൃത്തിയാക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പലസ്ഥലത്തും പൊങ്കാലയ്ക്കുശേഷം മാലിന്യം കെട്ടിക്കിടക്കുന്നതു നഗരവാസികൾക്കു ഭീഷണിയാണെന്നും ഇതു പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു.ഇതിനിടെയാണ് ശുചീകരണത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കളക്ടർ റിപ്പോർട്ട് തയാറാക്കിയത്.