Wednesday, March 11, 2026 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Mar 2026 11.36 PM

മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്‌ലിയ; നാലുപേര്‍ക്ക്‌ പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം; വിധി തട്ടിയെടുത്തത്‌ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍

Kerala

കൊച്ചി: വിധി തട്ടിയെടുത്തത്‌ ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണെങ്കില്‍ ആ നോവിനിടയിലും നാലുപേര്‍ക്ക്‌ ജീവിതവെളിച്ചം പകര്‍ന്നു നല്‍കിയാണ്‌ ജാസ്‌ലിയയുടെ മടക്കം. ആലുവ രാജഗിരി ആശുപത്രിയിലെ ചികിത്സയില്‍ കഴിഞ്ഞിയുന്ന ജാസ്‌ലിയ ജോണ്‍സന്റെ കരള്‍ അവിടെത്തന്നെ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കല്‍ കോളജിനും നേത്രപടലം അങ്കമാലി അങ്കമാലി ഐ ബാങ്ക്‌ അസോസിയേഷന്‍ ഓഫ്‌ കേരളയ്‌ക്കും കൈമാറി.
എറണാകുളം വൈപ്പിന്‍ എടവനക്കാട്‌ സ്വദേശിയായ ജാസ്‌ലിയ അങ്കമാലി മോര്‍ണിങ്‌ സ്‌റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാര്‍ട്ട്‌ടൈം ജോലി ചെയ്‌തിരുന്ന ഈ പത്തൊമ്പതുകാരി കഴിഞ്ഞ മാസം 28 നാണ്‌ അങ്കമാലി ടെല്‍ക്‌ ജംഗ്‌ഷനില്‍ അപകടത്തില്‍പ്പെട്ടത്‌.
കാറിടിച്ച്‌ ജാസ്‌ലിയയുടെ തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ ജാസ്‌ലിയയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഡോക്‌ടര്‍മാരുടെ തീവ്രശ്രമങ്ങള്‍ക്കും കഴിഞ്ഞില്ല. ഇന്നലെ പുലര്‍ച്ചെ 6.38 ന്‌ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചു. തുടര്‍ന്ന്‌ ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സര്‍ക്കാര്‍ സ്‌ഥാപനമായ കെ-സോട്ടോ വഴിയാണ്‌ അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചത്‌. ആരോഗ്യവകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ ജാസ്‌ലിയക്ക്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. അവയവദാനത്തിനു സന്നദ്ധരായ ബന്ധുക്കളെ മന്ത്രി നന്ദി അറിയിക്കുകയും ചെയ്‌തു. പഠനത്തിനൊപ്പം സ്‌പോര്‍ട്‌സിലും കഴിവ്‌ തെളിയിച്ച ജാസ്‌ലിയ കുടുംബത്തിന്റെ പ്രതീക്ഷയായുന്നു. സ്‌പോര്‍ട്‌സില്‍ യുണിവേഴ്‌സിറ്റി തലത്തില്‍ നിരവധി മെഡലുകളും നേടിയിട്ടുണ്ട്‌. ഒരുപാടു സ്വപ്‌നങ്ങളുമായി സ്‌ഥിരോത്സാഹത്തോടെ പരിശ്രമിക്കുന്നതിനിടെയാണു മരണം. അച്‌ഛന്‍: ജോണ്‍സണ്‍. അമ്മ: ലിമ, സഹോദരന്‍: ജാസിന്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW