-->
തിരുവനന്തപുരം: രാജ്യാന്തര സ്‌റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറാന്‍ നീക്കമെന്ന് ആരോപണം.
ദേശീയപാതയോട് ചേര്‍ന്ന്, സര്‍വകലാശാലയുടെ 42 ഏക്കര്‍ ഭൂമി ഫുട്‌ബോള്‍ സ്‌റ്റേഡിയം നിര്‍മാണത്തിനെന്ന പേരില്‍ വിട്ടുനല്‍കാന്‍ മന്ത്രി വി. അബ്‌ദുറഹ്‌മാന്‍ നടത്തുന്ന നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കി.
500 കോടി രൂപ വിപണിമൂല്യമുള്ള സര്‍വകലാശാലാ ഭൂമിയിലെ സ്‌റ്റേഡിയം നിര്‍മാണനീക്കത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയയാണെന്നു നിവേദനത്തില്‍ ആരോപിക്കുന്നു. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മുന്‍കൈയെടുത്ത് കേരള സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിനു വിട്ടുകൊടുത്തതിന് സമാനമായ കച്ചവടമാണ് കാലിക്കറ്റിലേതെന്നും ആരോപണമുണ്ട്.
കേരള സര്‍കലാശാലയുടെ ഭൂമിയില്‍ നിര്‍മിച്ച സ്‌റ്റേഡിയം ഇപ്പോള്‍ സ്വകാര്യ ഏജന്‍സികളുടെ കൈവശമാണ്. പാട്ടത്തുകയായി 87 കോടി രൂപ സര്‍കലാശാലയ്‌ക്കു കിട്ടാനുണ്ട്. സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതിരേഖയോ കരാറോ ഇതുവരെ കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കു ലഭിച്ചിട്ടില്ല.
700 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കു കിഫ്‌ബിയില്‍നിന്ന് 125 കോടി രൂപ അനുവദിച്ചു. ബാക്കിത്തുക എങ്ങനെ കണ്ടെത്തുമെന്നു വ്യക്‌തമല്ല. കേരള സര്‍വകലാശാലയുടെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇപ്പോള്‍ സിനിമാ തീയറ്ററുകള്‍, വിവാഹമണ്‌ഡപങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, ഐ.ടി. കമ്പനികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കു സ്വന്തമായി സ്‌റ്റേഡിയമുള്ളപ്പോള്‍ പുതിയ സ്‌റ്റേഡിയത്തിനായി ഭൂമി വിട്ടുനല്‍കുന്നതു മന്ത്രി ഇടപെട്ടുള്ള ഭൂമിക്കച്ചവടമാണെന്നും തടയണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.