-->
റിയാദ്: പശ്‌ചിമേഷ്യയെ കലുഷിതമാക്കിയ യുദ്ധത്തിന്‍െ മൂന്നാംദിനം അമേരിക്കന്‍ വ്യോമസേനയുടെ അഭിമാനമായ എഫ്-15 പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍. മൂന്ന് എഫ്-15 ഇ 'സ്‌ൈട്രക്ക് ഈഗിള്‍' വിമാനങ്ങള്‍ നഷ്‌ടപ്പെട്ടതായി സ്‌ഥിരീകരിച്ചെങ്കിലും, അത് കുവൈത്ത് വ്യോമപ്രതിരോധസംവിധാനത്തിന് അബദ്ധം പറ്റിയതാണെന്നും 'സൗഹൃദ വെടിവയ്‌പ്പ്' മാത്രമാണെന്നുമാണ് യു.എസ്. വിശദീകരണം.
മൂന്ന് വിമാനങ്ങളിലായി ഉണ്ടായിരുന്ന ആറ് വൈമാനികരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതായി യു.എസ്. സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്‌തമാക്കി. ഒരു വിമാനം തകരുന്നതിന്റെയും പൈലറ്റുമാര്‍ പാരച്യൂട്ടില്‍ രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അബദ്ധം പറ്റിയതായി കുവൈറ്റ് സ്‌ഥിരീകരിച്ചെന്നും ഇറാനെതിരായ ദൗത്യത്തില്‍ അവര്‍ നല്‍കുന്ന പിന്തുണയ്‌ക്കു നന്ദിയുണ്ടെന്നും യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യക്‌തമാക്കി.
പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കള്‍ ഞായറാഴ്‌ച യു.എസ്-ഇസ്രയേല്‍ സംയുക്‌താക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേലിലെ ടെല്‍-അവീവിലേക്കും യു.എസ്. സൈനികതാവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം കടുപ്പിച്ചു. രാജ്യാന്തരസമൂഹത്തെ അമ്പരപ്പിക്കുന്ന ആസൂത്രണമികവോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖനഗരങ്ങള്‍ക്കുനേരേ ഇറാന്റെ കടന്നാക്രമണം. ഇറാന്‍ തൊടുത്ത മിസൈലുകള്‍ കണ്ടെത്തി പ്രതിരോധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടതിനു തൊട്ടുപിന്നാലെ ജറുസലേമിലും വന്‍സ്‌ഫോടനശബ്‌ദങ്ങള്‍ കേട്ടു.
ഇറാന്റെ ഡ്രോണ്‍ ആക്രമണത്തേത്തുടര്‍ന്ന് സൗദി അറേബ്യയിലെ റാസ് ടനുറാ എണ്ണ ശുദ്ധീകരണശാല അടച്ചു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിഴല്‍സംഘടനയായ ഹിസ്‌ബുള്ളയും സംഘര്‍ഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. യുദ്ധപശ്‌ചാത്തലത്തില്‍ യു.എ.ഇയിലെ ദുബായ് രാജ്യാന്തരവിമാനത്താവളവും മണിക്കൂറുകളോളം പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ലോകത്തെതന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിത്.