-->
ടെഹ്‌റാന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ടെല്‍ അവീവിലെ ഓഫീസിനുനേരേ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍. ഹൈഫയിലെ സുരക്ഷാ, സൈനിക കേന്ദ്രങ്ങളിലും കിഴക്കന്‍ ജറുസലേമിലും ആക്രമണം നടന്നു. ആക്രമണത്തിനു
ഖൈബാര്‍ മിസൈലുകള്‍ ഉപയോഗിച്ചതായും ഗാര്‍ഡ്‌സ് പ്രസ്‌താവനയില്‍ അറിയിച്ചു. ജറുസലേമിനു മുകളില്‍ തുടര്‍ച്ചയായ സ്‌ഫോടനശബ്‌ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതിനിടെ, ഇറാനില്‍നിന്നു വിക്ഷേപിച്ച മിസൈലുകള്‍ കണ്ടെത്തി തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഭീഷണി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൈന്യം പറഞ്ഞു.
മേഖലയിലുടനീളം പരമാധികാര രാജ്യങ്ങള്‍ക്കെതിരേ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്‍ അപലപിച്ചു. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ ശ്രമിക്കണം. മേഖലയുടെ സ്‌ഥിരത വളരെ പ്രധാനമാണ്. -വോണ്‍ ഡെര്‍ ലെയ്‌ന്‍ ബ്രസല്‍സില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിലും സൗദി എണ്ണ കേന്ദ്രത്തിലുമുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെയായിരുന്നു അവരുടെ പ്രതികരണം. യു.എസ്.-ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ കുറഞ്ഞത് 555 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു.
അമേരിക്കയുടെ ഗള്‍ഫ് സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തിയതിനാല്‍ അബുദാബി, ദുബായ്, ദോഹ, മനാമ എന്നീ ഗള്‍ഫ് നഗരങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി. കുവൈത്തിലെ യു.എസ്. എംബസിക്കുനേരെയും ആക്രമണമുണ്ടായെന്നാണു റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ, എംബസിയില്‍നിന്നു കറുത്ത പുക ഉയര്‍ന്നു.
ഒരു യു.എസ്. താവളവും പവര്‍ സ്‌റ്റേഷനും ലക്ഷ്യമിട്ടും ആക്രമണം നടന്നു. എംബസി ആക്രമണം സ്‌ഥിരീകരിച്ചില്ലെങ്കിലും മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണി തുടരുന്നതിനാല്‍ എംബസിയിലേക്കു വരരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആക്രമണത്തില്‍ ഗള്‍ഫില്‍ ഇതുവരെ എട്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.