-->
തിരുവനന്തപുരം: ജസ്‌റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ആവശ്യപ്പെട്ടു. കേരളത്തിലെ ൈക്രസ്‌തവ സമൂഹത്തിന്റെ അരക്ഷിതാവസ്‌ഥയ്‌ക്കു പരിഹാരം കാണണമെന്നും പട്ടം കാതോലിക്കേറ്റ് സെന്ററില്‍ സമാപിച്ച എപ്പിസേ്‌കാപ്പല്‍ സുന്നഹദോസ് സംസ്‌ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
'ഭരണഘടനയും ക്രിസ്‌തീയ വിശ്വാസവും രാജ്യത്ത് സംരക്ഷിക്കപ്പെടണം. അധ്യാപക നിമയനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ എത്രയും വേഗം നടപ്പാക്കണം.'- സുന്നഹദോസ് പറഞ്ഞു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് ഇന്നലെ സമാപിച്ചു.
2030 മലങ്കര പുനരൈക്യ പ്രസ്‌ഥാനത്തിന്റെ ശതാബ്‌ദി ആഘോഷിക്കുന്നതിന്റെ ഒരുക്കമായി 2026 സെപ്‌റ്റംബര്‍ 20 മുതല്‍ 2027 സെപ്‌റ്റംബര്‍ 19 വരെ ജീവകാരുണ്യനീതി വര്‍ഷമായി ആചരിക്കാനും തീരുമാനിച്ചു.
സമാപന ദിവസമായ ഇന്നലെ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങളായ ജന പ്രതിനിധികള്‍ക്ക് സുന്നഹദോസ് സ്വീകരണം നല്‍കി.
യോഗത്തില്‍ ആര്‍ച്ച്‌ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് ജോസഫ് മാര്‍ തോമസ്, ബിഷപ് ആന്റണി മാര്‍ സില്‍വാനോസ്, മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, പത്തനംതിട്ട ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ദീനാമ്മ റോയി, എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സുന്നഹദോസ് കമ്മീഷന്‍ ചെയര്‍മാന്‍മാരായി ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ് (വിശ്വാസ പരീശീലനം), ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസ് (ദൈവശാസ്ര്‌തം, ചരിത്രം, പ്രസിദ്ധീകരണങ്ങള്‍) ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് (ബൈബിള്‍), ബിഷപ് തോമസ് മാര്‍ അന്തോണിയോസ് (സുവിശേഷവത്‌കരണം), ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് (സഭൈക്യം, മതാന്തര സംവാദം), ബിഷപ് മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ് (മലങ്കര കത്തോലിക്ക അസോസിയേഷന്‍), ബിഷപ് തോമസ് മാര്‍ യൗസേബിയോസ് (സാമൂഹിക ക്ഷേമം, ദളിത്‌ൈ ക്രസ്‌തവര്‍), ബിഷപ് യൂഹാനോന്‍ മാര്‍ അലക്‌സിയോസ് (യുവജനം, ദൈവവിളി), ബിഷപ് കുര്യാക്കോസ് മാര്‍ ഒസ്‌താത്തിയോസ് (പ്രാവാസിക്ഷേമം) എന്നിവരെ സുന്നഹദോസ് നിയമിച്ചു.
അത്മായര്‍ക്കു വേണ്ടിയുള്ള വിവിധ സംഘടനകളുടെ ഏകോപന ചുമതലയുള്ള മോഡറേറ്ററായി ബിഷപ് ജോസഫ് മാര്‍ തോമസിനെ നിയമിച്ചു.
സുന്നഹദോസ് സെക്രട്ടറി ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോസഫ് മാര്‍ തോമസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, ഫിലിപ്പോസ് മാര്‍ സേ്‌തഫാനോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, കുര്യാക്കോസ് മാര്‍ ഒസ്‌താത്തിയോസ്, യൂഹാനോന്‍ മാര്‍ അലക്‌സിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റം, എബ്രഹാം മാര്‍ യൂലിയോസ്, ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ പങ്കെടുത്തു.