-->
കാബൂള്‍/ഇസ്ലാമാബാദ്: യുദ്ധഭീതി ഉയര്‍ത്തിക്കൊണ്ട് പാകിസ്‌താന്‍-അഫ്‌ഗാനിസ്‌ഥാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. കാബൂള്‍, കാണ്ഡഹാര്‍ എന്നിവയുള്‍പ്പെടെ പ്രധാന അഫ്‌ഗാന്‍ നഗരങ്ങളില്‍ പാകിസ്‌താന്‍ ഇന്നലെ വ്യോമാക്രമണം നടത്തി.
133 അഫ്‌ഗാന്‍ താലിബാന്‍കാര്‍ കൊല്ലപ്പെട്ടതായും ഇരുന്നൂറിലധികം പേര്‍ക്കു പരുക്കേറ്റതായും പാകിസ്‌താന്‍ അവകാശപ്പെട്ടു. അതിര്‍ത്തികടന്ന് താലിബാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി തുടങ്ങിയ 'ഓപ്പറേഷന്‍ ഗസാബ് ലില്‍ ഹഖി'ന്റെ ഭാഗമായാണു സൈനികനടപടിയെന്നും പാകിസ്‌താന്‍ പറഞ്ഞു.
തിരിച്ചടിച്ച അഫ്‌ഗാന്‍ സൈന്യം അതിര്‍ത്തികടന്നു വിവിധ പാക് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. ഡ്യൂറന്‍ഡ് രേഖയില്‍ നാലു മണിക്കൂര്‍ നീണ്ടുനിന്ന സൈനികനീക്കത്തില്‍ 55 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്‌ഗാന്‍ അവകാശപ്പെട്ടു, രണ്ടു താവളങ്ങളും 19 പോസ്‌റ്റുകളും പിടിച്ചെടുത്തെന്നും അഫ്‌ഗാന്‍ സൈന്യം പറഞ്ഞു. ഡ്യൂറന്‍ഡ് രേഖയിലെ പഖ്‌തിയ, ഖോസ്‌ത് പ്രദേശങ്ങളില്‍ കൂടുതല്‍ ശക്‌തമായ തിരിച്ചടി നല്‍കമെന്നും പാകിസ്‌താനിലെ പ്രധാനകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു ചാവേര്‍ സംഘങ്ങള്‍ തയാറാണെന്നും താലിബാന്റെ മുന്നറിയിപ്പ്.
തങ്ങളുടെ എട്ടു സൈനികര്‍ മാത്രമാണു കൊല്ലപ്പെട്ടതെന്നും അഫ്‌ഗാന്‍ അവകാശപ്പെട്ടു. നന്‍ഗര്‍ഹറിലെ ഒരു അഭയാര്‍ഥിക്യാമ്പില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ 13 സാധാരണക്കാര്‍ക്കു പരുക്കേറ്റെന്നും അഫ്‌ഗാന്‍ ആരോപിച്ചു. അതേസമയം, ഏത് ആക്രമണനീക്കത്തെയും തകര്‍ക്കാന്‍ സൈന്യം സജ്‌ജമാണെന്നു പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കി. ക്ഷമ അതിന്റെ പരിധിയിലെത്തിയെന്നും ഇരുരാജ്യങ്ങളും തമ്മില്‍ തുറന്ന യുദ്ധത്തിലേക്കു നീങ്ങുകയാണെന്നുമായിരുന്നു പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇരുപക്ഷത്തെയും നേതാക്കള്‍ പ്രകോപനപരമായ പ്രസ്‌താവനകള്‍ തുടരുകയാണ്.
അതിര്‍ത്തിലംഘിച്ചു പാകിസ്‌താന്‍ സൈന്യം കടന്നുകയറിയതിനു മറുപടിയായി
ഫെബ്രുവരി 26 നാണു തങ്ങള്‍ സൈനികനടപടി തുടങ്ങിയതെന്നു അഫ്‌ഗാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഡുറാന്‍ഡ് രേഖയിലെ കിഴക്കും തെക്കുകിഴക്കന്‍ ഭാഗത്തുമുള്ള പക്‌തിയ, ഖോസ്‌റ്റ്, നന്‍ഗര്‍ഹാര്‍, കുനാര്‍, നൂറിസ്‌ഥാന്‍ പ്രവിശ്യകളിലെ പാക് സൈനിക പോസ്‌റ്റുകള്‍ ആക്രമിച്ചെന്നും അഫ്‌ഗാന്‍ പറഞ്ഞു.
2,611 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഡ്യൂറന്‍ഡ് രേഖ എന്നറിയപ്പെടുന്ന അതിര്‍ത്തിരേഖ. എന്നാലിത് ഔദ്യോഗിക അതിര്‍ത്തിയായി അഫ്‌ഗാന്‍ അംഗീകരിച്ചിട്ടില്ല.
നയതന്ത്ര ശ്രമങ്ങളിലൂടെ ഭിന്നതകള്‍ പരിഹരിക്കണമെന്നും രാജ്യാന്തര നിയമപ്രകാരം സാധാരണക്കാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇരുവിഭാഗത്തോടും അഭ്യര്‍ഥിച്ചു. വിഷയത്തില്‍ ഇടപെടാന്‍ തയാറാണെന്നു ഇറാനും അറിയിച്ചു.