-->
തമിഴകത്തിന്റെ സൂപ്പര്‍താരം ഇളയദളപതി വിജയ് സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയും സങ്കടത്തോടെയുമാണ് ആരാധകര്‍ കേട്ടറിഞ്ഞത്. താരത്തിന്റെ സിനിമാജീവിതത്തിലെ അവസാന സിനിമയായി ‘ജനനായകന്‍’ എത്തുന്നുവെന്നതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനോടൊപ്പം തന്നെ കേട്ട ഒരു വാര്‍ത്തയായിരുന്നു വിജയ് യുടെ വിവാഹബന്ധം പ്രശ്നത്തിലാണെന്നുള്ളത്. ആ വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് താരത്തിന്റെ കുടുംബവും അടുപ്പമുള്ളവരുമൊക്കെ പല തവണ ആവര്‍ത്തിച്ചു പറഞ്ഞു.
എന്നാല്‍ ഇപ്പോഴിതാ ആരാധകരെയും ജനങ്ങളെയും വലിയ ഞെട്ടലിലാഴ്ത്തി തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയും ഭാര്യ സംഗീതയും 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ജോസഫ് വിജയ് ചന്ദ്രശേഖറിനെതിരെ ഭാര്യ സംഗീത വിജയ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ ചെങ്കൽപ്പെട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
വിവാഹേതര ബന്ധം, മാനസിക പീഡനം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഗീത കോടതിയെ സമീപിച്ചിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും ഇത് തനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും വിജയ് തന്നെയും രണ്ട് കുട്ടികളെയും പരിപാലിക്കുന്നില്ലെന്നും, കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നുമുള്പ്പടെ ഗുരുതര ആരോപണങ്ങളാണ് സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ‘‘ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയതിനുശേഷവും പശ്ചാത്താപമില്ലാതെ ബന്ധം തുടർന്നു...” എന്നും ഹർജിയിൽ പറയുന്നു. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. വിവാഹമോചന കേസ് ഏപ്രിൽ 20 ന് വാദം കേൾക്കും.
1998 ൽ ലണ്ടനിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്ത ഇവര്‍, 1999 ഓഗസ്റ്റ് 25 ന് ചെന്നൈയിൽ വെച്ചാണ് ആചാരപ്രകാരം വിവാഹിതരായത്. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. മകന്‍ ജെയ്‌സണ്‍ സഞ്ജയ്, മകൾ ദിവ്യ സാഷ. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടക്കുകയാണ് മകൻ.
2021 മുതൽ വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്നും ഇത് കുടുംബജീവിതത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയെന്നും സംഗീത ആരോപിക്കുന്നുണ്ട്. പലതവണ ഒത്തുതീർപ്പ് ചർച്ചകൾ നടന്നുവെങ്കിലും പരാജയപ്പെട്ടതിനെത്തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
നീലാങ്കരയിലെ വീട്ടിൽ താമസിക്കാനുള്ള അനുമതിയും സ്ഥിരമായ ജീവനാംശവുമാണ് സംഗീത ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി വിജയിയുടെ രാഷ്ട്രീയ പരിപാടികളിലോ സിനിമാ ചടങ്ങുകളിലോ സംഗീതയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ നേരത്തെയും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഉണ്ടാകുന്നത് ഇപ്പോഴാണ്.
വിവാഹമോചന വാർത്തയോട് വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും പടിവാതുക്കൽ നിൽക്കെ, തമിഴ് സിനിമാ-രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ച വാർത്തയാണ് പുറത്തുവന്നത്.
ഹർജിയിൽ ഉൾപ്പെട്ട നടിയുടെ പേര് പരസ്യമായി പരാമർശിച്ചിരുന്നില്ലെങ്കിലും, സമീപ വർഷങ്ങളിൽ വിജയ് നടി തൃഷയുമായി അടുപ്പത്തിലാണെന്ന് രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് വിജയ്‌യോ പാർട്ടിയോ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.