-->
ദോഹ: മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ (MWAQ) സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ശ്രദ്ധേയമായി. റമദാൻ പകർന്നുനൽകുന്ന സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രവാസി സമൂഹത്തിൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് സാഹോദര്യത്തിന്റെ മന്ദലാംകുന്ന് മാതൃകയായി. ഇഫ്താർ സംഗമത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ശാഹുൽ കോട്ടപ്പുറത്ത് അധ്യക്ഷത വഹിച്ചു. ചീഫ് അഡ്വൈസറി ബോർഡ് അംഗം മുഹമ്മദ് റാഫി മുഖ്യപ്രഭാഷണം നടത്തി.
കേവലം ഒരു ദിവസത്തെ സഹായത്തേക്കാൾ ഉപരിയായി ദരിദ്രകുടുംബങ്ങളെ സ്വയംപര്യാപ്തരാക്കുന്ന സുസ്ഥിരമായ വരുമാനപദ്ധതികൾക്കാണ് നാം മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു നേരത്തെ ഭക്ഷണം ഒരു ദിവസത്തെ വിശപ്പടക്കിയേക്കാം, എന്നാൽ ഒരു തൊഴിൽമാർഗ്ഗം തലമുറയുടെ തന്നെ ഭാവിയെ മാറ്റിമറിക്കുമെന്ന സന്ദേശം അദ്ദേഹം പങ്കുവെച്ചു. ചടങ്ങിൽ മുഖ്യ രക്ഷാധികാരി കാസിം കറുത്തക്ക ആശംസകൾനേർന്നുകൊണ്ട് സംസാരിച്ചു.സെക്രട്ടറി താഹ ജമാൽ സ്വാഗതവും ട്രഷറർ ജിഷാദ് ഹൈദർ അലി നന്ദിയും പറഞ്ഞു.ദോഹയിലെ സാത്തർ റെസ്റ്റോറന്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ അംഗങ്ങൾ , കുടുംബാംഗങ്ങൾ ,ഇന്ത്യൻ എംബസി അപെക്സ് ബോഡി നേതാക്കൾ, വിവിധ കമ്മ്യൂണിറ്റി സംഘടനാപ്രതിനിധികൾ, വാണിജ്യ പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ