-->
ന്യൂഡല്‍ഹി : ടി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. പ്രോട്ടീസിന് വേണ്ടി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റും , കോർബിൻ ബോഷ്, കാഗിസോ റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് വെടിക്കെട്ടിനൊരുങ്ങിയാണ് മൈതാനത്തിറങ്ങിയത്. ഓപ്പണർമാരായ ബ്രാൻഡൻ കിങ്ങും ഷായ് ഹോപ്പും തകർത്തടിച്ചതോടെ ടീം രണ്ടോവറിൽ 29 റൺസെടുത്തു. എന്നാൽ മൂന്നാം ഓവറിൽ ഷായ് ഹോപ്പിനെയും(16) ഷിമ്രോൺ ഹെറ്റ്മയറേയും(2) പുറത്താക്കി കഗിസോ റബാദ തിരിച്ചടിച്ചു. നാലാം ഓവറിലും രണ്ട് വിക്കറ്റുകൾ കൂടി വീണതോട വിൻഡീസ് പരുങ്ങലിലായി. ബ്രാൻഡൻ കിങ്(21), റോസ്റ്റൺ ചേസ്(2) എന്നിവരെ ലുംഗി എൻഗിഡി മടക്കി. പവലിനും റൂഥർഫോർഡിനും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനാവാതെ വന്നതോടെ വിൻഡീസ് വീണ്ടും പ്രതിരോധത്തിലായി.
പവൽ 9 റൺസും റൂഥർഫോർഡ് 12 റൺസുമെടുത്ത് കൂടാരം കയറി. 11 റൺസുമായി മാത്യു ഫോർദെയും മടങ്ങിയതോടെ ടീം 83-7 എന്ന നിലയിലേക്ക് വീണു. പിന്നീട്വിൻഡീസിനെ ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ചേർന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 89 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ജയിച്ച് സെമി സാധ്യതകൾ സജീവമാക്കാനാണ് ടീമുകളുടെ ശ്രമം. റൊമാരിയോ ഷെപ്പേർഡ് 37 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 52 റൺസ് നേടി പുറത്താകാതെ നിന്നു. ഹോൾഡർ 31 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 49 റൺസ് നേടി.