-->
ഒരുപാട് വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചൊരു ചിത്രമായിരുന്നു കേരള സ്റ്റോറി. ഇക്കഴിഞ്ഞ ദിവസമാണ് ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ കാഴ്ചക്കാർക്ക് മുന്നിലെത്തിയത്. നിമിഷ നേരം കൊണ്ട് ട്രെയിലർ വൈറലായി.
കേരളത്തെപ്പറ്റി തെറ്റായ പ്രതീതി സൃഷ്ടിക്കുന്ന തരത്തിലാണ് 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുന്നത്എ എന്നതാണ് ട്രെയിലറിൽ നിന്നും മനസ്സിലാകുന്നത്. വിമർശന പെരുമഴയിലാണ് ' ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നിറഞ്ഞു നിൽക്കുന്നത്. വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
ഇപ്പോഴിതാ സിനിമയെ അതിരൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളാ മാതൃകയെ ഭയക്കുന്നവരാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് എങ്ങനെയെന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
‘‘സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെ അപമാനിക്കുകയും വെറുപ്പിന്റെ വിത്തുകൾ വിതയ്ക്കുകയും ചെയ്യുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വാർത്തകൾ അതീവ ഗൗരവത്തോടെ കാണണം....കേരളം വികസനത്തിന്റെയും മതേതര ഐക്യത്തിന്റെയും പാതയിൽ വിജയകരമായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, അപവാദ പ്രചാരണങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളാൻ ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റ്.
‘‘കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്. നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ.
“കേരള സ്റ്റോറി” എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതും അവരാണ്.
വർഗീയ കലാപങ്ങൾ ഇല്ലാത്തതും എല്ലാ മതവിശ്വാസികളും പരസ്പര ബഹുമാനത്തോടെ സഹവർത്തിക്കുന്നതുമായ കേരളത്തെ അവർ ശത്രുതയോടെയാണ് കാണുന്നത്. നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ഈ ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കൾ.
‘ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണ്.
സുസ്ഥിര വികസന സൂചികകളിൽ മുൻപന്തിയിൽ നിൽക്കുന്ന, ക്രമസമാധാന പാലനത്തിൽ മാതൃകയായ, മതസൗഹാർദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം.
വ്യാജപ്രചാരണങ്ങൾ കൊണ്ട് കേരളത്തിന്റെ മതേതര അടിത്തറ തകരില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ ഓരോരുത്തരുടേതുമാണ്.
വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെയും ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം...’’ എന്നാണ് പിണറായി വിജയൻ പങ്കിട്ട പോസ്റ്റിലുള്ളത്.
നിമിഷങ്ങൾ കൊണ്ട് ഈ പോസ്റ്റ് മലയാളികൾ ഏറ്റെടുത്തു. സിനിമാ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് പിണറായി വിജയന്റെ നിലപാടിന് ലഭിച്ചിരിക്കുന്നത്.
മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖർ ഈ ഇൻസ്റ്റഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിൽ ദുൽഖർ സൽമാൻ, നസ്‌ലൻ, ഹനുമാൻകൈൻഡ്, കനി കുസൃതി, ദിവ്യ പ്രഭ, റിയ ഷിബു തുടങ്ങിയ യുവ താരങ്ങളും ഉൾപ്പെടുന്നുണ്ട്.
അതേസമയം, 'കേരള സ്റ്റോറി 2' വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ട്രെയിലർ പ്രകാരം, ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായൺ സിംഗ് ആണ്. 2023 ൽ പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി' സംവിധാനം ചെയ്തത് സുദീപ്തോ സെൻ ആയിരുന്നു . 2023 ലെ ചിത്രം ഒരു വലിയ വിവാദത്തിന് കാരണമായി, കോടതിയുടെ ഇടപെടലോടെ അതിശയോക്തി കലർന്ന ആഖ്യാനങ്ങൾ ചൂണ്ടിക്കാട്ടി കേരളം ചിത്രത്തിനെതിരെ ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.