-->
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ചിത്രങ്ങളോ വീഡിയോയോ അങ്ങനെ എന്തുമാകട്ടെ മെഗാസ്റ്റാറിന്റെ വിശേഷങ്ങള്‍ക്ക് എന്നും വാര്‍ത്താപ്രധാന്യമുണ്ട്. ഇക്കഴിഞ്ഞ ദിവസം വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടിയുടെ ഒരു പെരുമാറ്റവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നു. അതിനെതിരെ വലിയ രീതിയില്‍ സൈബര്‍ അധിക്ഷേപങ്ങളും ഉയര്‍ന്നു വന്നു.
ഇപ്പോഴിതാ മമ്മൂട്ടിക്കെതിരെ ഉയർന്ന സൈബർ അധിക്ഷേപങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയുടെ വയനാട് സന്ദർശനം തികച്ചും സദുദ്ദേശത്തോടെയുള്ളതായിരുന്നുവെന്നും അദ്ദേഹത്തെപ്പോലൊരു മഹാനടനെതിരെ നടന്ന പ്രചരണങ്ങൾ നിർഭാഗ്യകരമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സൈബർ ആക്രമണത്തിന് പിന്നിലുണ്ടെങ്കിൽ പാർട്ടിക്കു വേണ്ടി താൻ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘‘ആരും ക്ഷണിക്കാതെ ഒരുപാട് ആളുകള്‍ അവിടെ എത്തിയിട്ടുണ്ട്. ആ കൂട്ടത്തില്‍ ഒരാളാണ് നമ്മുടെ, കേരളത്തിന്റെ, മലയാളിയുടെ മഹാനടന്‍ മമ്മൂട്ടി. ആ സന്ദര്‍ശനം അദ്ദേഹം ആരേയും അറിയിച്ച് കൊണ്ട് നടത്തിയതല്ല. അദ്ദേഹത്തിന് തോന്നുന്നു അവിടെ എത്തണം എന്ന്. കാരണം എല്ലാ അര്‍ത്ഥത്തിലും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തികളില്‍ പ്രമുഖസ്ഥാനത്തിരിക്കുന്നവരില്‍ ഒരാളാണ് മമ്മൂട്ടി.
നമുക്കെല്ലാവര്‍ക്കും അറിയാം. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യരംഗത്തുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാം അദ്ദേഹം ഇടപെടുന്നുണ്ട്. അങ്ങനെ പിന്നീട് ചില കാര്യങ്ങള്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണ് മനസിലാക്കുന്നത്് ചെന്നൈയില്‍ നിന്ന് നന്നേ കാലത്ത് കണ്ണൂരോ കോഴിക്കോടോ എത്തി അവിടെ നിന്ന് വയനാട്ടിലേക്ക് പോയി. അവിടെ എത്തി അത് കാണുക, അതിന്റെ ഭാഗമാകുക എന്നതായിരിക്കും അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
ആ നല്ല മനസോടെയാണ് അദ്ദേഹം അവിടെ എത്തുന്നത്. നമ്മുടെ നാട്ടില്‍ എന്തിനേയും വിവാദമാക്കാന്‍ തയ്യാറാകുന്ന ആളുകള്‍ ഉണ്ടല്ലോ. അദ്ദേഹം എത്തി അവിടെ വീടുകളെല്ലാം സന്ദര്‍ശിക്കുന്നു. അതിന്റെ ആള്‍ക്കാര്‍ ഉണ്ട് അവിടെ. എല്ലാ ഘട്ടത്തിലും ഉണ്ട്. അവര്‍ വീടുകള്‍ കാണിച്ചുകൊടുക്കുന്നു, കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നു. സാധാരണഗതിയില്‍ അവിടെ ഇത്തരം കാര്യങ്ങളില്‍ നല്ല നിലയ്ക്ക് ഇടപെട്ട് കൊണ്ടിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി റഫീഖ്.
ആ ചെറുപ്പക്കാരനും അവിടെയുണ്ട്. ഇദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നു, കൂടെ പോകുന്നു. ആരേയും അറിയിച്ച് കൊണ്ടുള്ള യാത്രയല്ല മമ്മൂട്ടിയുടേത്. സ്വാഭാവികമായി അദ്ദേഹം ഈ ചെറുപ്പക്കാരനോട് പറയുകയാണ് നിങ്ങള്‍ ക്ഷണിച്ചിട്ട് ഞാന്‍ വന്നതല്ലാലോ. നിങ്ങള്‍ എന്റെ കൂടെ തന്നെ ഇങ്ങനെ നടക്കുമ്പോള്‍ അത് മറ്റ് രീതിയില്‍ ചിത്രീകരിക്കപ്പെടില്ലേ. എന്ന് പറഞ്ഞാല്‍ നമ്മുടെ കേരളത്തില്‍ എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവരുണ്ടല്ലോ.
ആ വിവാദത്തിന് അവസരമുണ്ടാക്കി കൊടുക്കില്ലേ എന്നാണ് മമ്മൂട്ടി സദുദ്ദേശ്യത്തോടെ ഉദ്ദേശിച്ചിട്ടുണ്ടാകുക. ഇത് തീര്‍ത്തും വ്യക്തിപരമായി പറഞ്ഞ ഒരു കാര്യമാണ്. ക്യാമറയുടെ മുന്നില്‍ പറഞ്ഞതല്ല. നമ്മുടെ നാട്ടില്‍ ക്യാമറ ശരീരത്തില്‍ വെച്ച് നടക്കുന്ന ധാരാളം ആളുകളുണ്ട്. ആ കൂട്ടത്തില്‍ ഒരാള്‍ ഇവരുടെ അടുത്ത് നില്‍ക്കുന്നുണ്ടാകും. നമ്മുടെ ഷര്‍ട്ടിന് ബട്ടണുണ്ടല്ലോ. എന്നാല്‍ ചില ബട്ടണ്‍ ക്യാമറയായിരിക്കും.
നമ്മുടെ പോക്കറ്റില്‍ പേനയുണ്ട്. ചില പേന ക്യാമറയായിരിക്കും. നമ്മള്‍ അറിയില്ല. ഇത് വിവാദമാക്കാന്‍ താല്‍പര്യമുള്ളവര്‍ വലിയ തോതില്‍ വിവാദമാക്കി. ഇയാളെ അപമാനിച്ചു, മമ്മൂട്ടി ക്ഷുഭിതനായി എന്നൊക്കെ പറഞ്ഞിട്ടുള്ള വാര്‍ത്തകള്‍ ആദ്യമെ പ്രചരിപ്പിക്കാന്‍ തുടങ്ങി. പിന്നീട് വന്ന വാര്‍ത്തകള്‍ അതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയെ വലിയ തോതില്‍ ആക്രമിക്കുന്നു എന്നുള്ളതാണ്.
എന്തൊരു നിര്‍ഭാഗ്യകരമായ അവസ്ഥയാണ് എന്ന് ഓര്‍ക്കണം. നമ്മുടെ മലയാളത്തിന്റെ മഹാനടന്‍ നന്മ മാത്രം വിചാരിച്ച് കേരളത്തില്‍ ഏറ്റവും മാതൃകാപരമായി പൂര്‍ത്തിയാക്കിയ പരിപാടി കാണാന്‍ വേണ്ടി പോകുന്നു. അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചില്ല, രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചില്ല, ആരോടും ഡിസ്‌കസ് ചെയ്തിട്ട് പോയതല്ല. അദ്ദേഹത്തിന് സ്വന്തമായി പോകണം എന്ന് തോന്നി.
സ്വാഭാവികമല്ലേ അത്. ഒരുപാട് ആളുകള്‍ പോയല്ലോ അവിടെ. എന്തിനാണ് അത് വിവാദമാക്കിയത്. ഏറ്റവും നിര്‍ഭാഗ്യകരമായ അവസ്ഥ ചിലര്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ പോരാളികള്‍ വലിയ തോതില്‍ മമ്മൂട്ടിയെ ആക്രമിച്ചു എന്ന വാര്‍ത്തയാണ്. സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ പറ്റാത്ത കാലമായോ. മമ്മൂട്ടി ആരാണ് എന്ന് മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ വന്നോ.
പക്ഷെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും വരാറുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. ഏതായാലും കേരളത്തിന്റെ, മലയാളത്തിന്റെ മഹാനടന് അത്തരത്തിലൊരു പ്രചരണത്തിന്റെ ഭാഗമായി മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ച് സിപിഎമ്മിന്റെ ഏതെങ്കിലും ആളുകള്‍ക്ക് അതില്‍ ബന്ധമുണ്ട് എന്ന് കരുതുന്നുണ്ടെങ്കില്‍ ഈ ഘട്ടത്തില്‍ പരസ്യമായി അദ്ദേഹത്തോട് ഞാന്‍ ക്ഷമ ചോദിക്കുകയാണ്.
ഇവിടെ അത്തരത്തില്‍ അദ്ദേഹത്തെ അപമാനിക്കുക എന്നത് നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. പക്ഷെ സോഷ്യല്‍ മീഡിയ ആരുടേയും നിയന്ത്രണത്തില്‍ അല്ല. അതില്‍ ഇടപെടുന്നവര്‍ അവര്‍ക്ക് തോന്നിയ അഭിപ്രായങ്ങള്‍ പറഞ്ഞുവെന്ന് വരും. മമ്മൂട്ടിയെ പോലുള്ള ഒരു മഹാനടനെ മനസിലാക്കാന്‍ കഴിയണമായിരുന്നു എന്ന് മാത്രമെ ആ കൂട്ടത്തില്‍ പറയാനുള്ളൂ. ഏതായാലും റഫീഖ് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പ്രതികരണം നടത്തിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടില്ല എന്നതും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെ നല്ല ഒരു കാര്യത്തെ ചീത്തയാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്....’’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വലിയ തോതില്‍ ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം സൃഷ്ടിച്ചിട്ടുണ്ട്.
മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനവേളയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറി നില്‍ക്കണമെന്ന് മമ്മൂട്ടി പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സിനിമാ ചിത്രീകരണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് മമ്മൂട്ടി നിർമാതാവ് ആന്റോ ജോസഫിനൊപ്പം ടൗൺഷിപ്പിലെത്തിയത്. മാധ്യമങ്ങളെ പോലും അറിയിക്കാതെ സ്വകാര്യമായിട്ടാണ് മമ്മൂട്ടി മുണ്ടക്കൈയിൽ എത്തിയത്.
ഇക്കാര്യമറിഞ്ഞെത്തിയ സിപിഎം ജില്ലാ സെക്രട്ടറി മമ്മൂട്ടിക്കൊപ്പം ഉടനീളം ഉണ്ടായിരുന്നു. അതിനിടെയാണ് മമ്മൂട്ടി തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് മമ്മൂട്ടിക്കെതിരെ സൈബറാക്രമണം ആരംഭിച്ചത്.
നേരത്തെ മന്ത്രി പി. രാജീവും ഈ വിഷയത്തിൽ മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയിരുന്നു. മമ്മൂട്ടിയുടെ സന്ദർശനം ടൗൺഷിപ്പ് പദ്ധതിക്ക് വലിയ ശ്രദ്ധ നേടിക്കൊടുത്തുവെന്നും അനാവശ്യമായ വിവാദങ്ങൾ പദ്ധതിയുടെ തിളക്കം കുറയ്ക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖും മമ്മൂട്ടി തന്നെ നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചതായി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
രാഷ്ട്രീയമായ വ്യാഖ്യാനങ്ങൾ ഒഴിവാക്കാനാണ് മമ്മൂട്ടി തന്നോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്ന് റഫീഖ് വ്യക്തമാക്കിയതോടെയാണ് വിവാദങ്ങൾക്ക് അറുതിയായത്. എങ്കിലും സൈബർ ഇടങ്ങളിൽ മമ്മൂട്ടിക്കെതിരെ നടന്ന ആക്രമണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഖേദം പ്രകടിപ്പിച്ചത്.