-->
2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന മൊറോക്കോയിൽ, തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി റിപ്പോർട്ട്. നഗരങ്ങൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഏകദേശം 30 ലക്ഷത്തോളം നായ്ക്കളെ അധികൃതർ ഇല്ലാതാക്കുന്നുവെന്നാണ് രാജ്യാന്തര മൃഗക്ഷേമ സംഘടനയായ IAWPC വെളിപ്പെടുത്തുന്നത്. ഹോളിവുഡ് താരം മാർക്ക് റുഫല്ലോ അടക്കമുള്ള പ്രമുഖർ ഈ ക്രൂരതയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
നായ്ക്കളെ വെടിവെച്ചും വിഷം നൽകിയും പട്ടിണിക്കിട്ടും കൊല്ലുന്നതായാണ് കണ്ടെത്തൽ. വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ കേന്ദ്രങ്ങളിൽ മൃഗങ്ങളെ അടച്ചിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുൻപ് തന്നെ മൃഗങ്ങളെ കൊല്ലുന്ന പതിവുണ്ടായിരുന്നെങ്കിലും ലോകകപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഇതിന്റെ തോത് ഭയാനകമായി വർധിച്ചുവെന്നാണ് ആരോപണം.
എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് മൊറോക്കോ അധികൃതർ കൈയൊഴിഞ്ഞു. ഒരു വശത്ത് ലോകകപ്പിന്റെ ആവേശം നടക്കുമ്പോൾ മറുവശത്ത് നടക്കുന്ന ഈ ക്രൂരത രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.