-->
ഒരു സംവിധായകനെന്ന നിലയില്‍ ബോളിവുഡിൽ ശക്തമായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അനുരാഗ് കശ്യപ്. ശ്രദ്ധേയമായ കാഴ്ചപ്പാടുകൾക്ക് പേരുകേട്ട താരം സംവിധായകനായി മാത്രമല്ല അഭിനേതാവായും തിളങ്ങി തെന്നിന്ത്യന്‍ ആരാധകരുടെ മനസ്സും കീഴടക്കിയിട്ടുണ്ട്. റൈഫിൽ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ അഭിനയ രംഗത്തേക്ക് പ്രവേശിച്ച അനുരാഗ് കശ്യപ്, വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ മഹാരാജയില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രം അന്താരാഷ്ട്ര ശ്രദ്ധനേടിയതോടെ അനുരാഗിനെ തേടി ഹോളിവുഡില്‍ നിന്നും താരത്തെ തേടി അവസരം എത്തി.
ദക്ഷിണേന്ത്യന്‍ സിനിമകളാണ് തനിക്ക് താത്പര്യമെന്നും ബോളിവുഡ് സിനിമകൾ തനിക്ക് പറ്റിയതല്ലെന്നും അനുരാഗ് പലതവണ പറഞ്ഞിട്ടുണ്ട്. ബോളിവുഡിന് ഒറിജിനാലിറ്റി നഷ്ടപ്പെട്ടുവെന്ന് ഏറെനാളുകളായി അനുരാഗ് ആരോപിച്ചിരുന്നു. ബോളിവുഡിനെ നശിപ്പിക്കുന്നത് നിര്‍മാതാക്കളിലെ കോര്‍പ്പറേറ്റ് സിസ്റ്റം ആണെന്ന് നേരത്തെ അനുരാഗ് കശ്യപ് പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഇപ്പോഴിതാ തന്നെ ഏറെ അസ്വസ്ഥനാക്കിയ ഒരു നടനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അനുരാഗ് കശ്യപ്. ഇന്ന് റിലീസ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രമായ കെന്നഡി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഒരു സംവിധായകനെന്ന നിലയില്‍ മുന്‍പൊരിക്കല്‍ തനിക്ക് ദേഷ്യം വന്ന സന്ദര്‍ഭത്തെക്കുറിച്ച് അനുരാഗ് പറഞ്ഞത്. കേവലം നടക്കുന്ന ഒരു രംഗം ചെയ്യാൻ പലതവണ ടേക്കുകൾ വേണ്ടിവന്നുവെന്നും എന്നിട്ടും ശരിയായില്ലെന്നും അന്ന് താൻ ആകെ അസ്വസ്ഥനായെന്നും ദേഷ്യം വന്നുവെന്നുമാണ് അനുരാഗ് പറഞ്ഞത്.
‘‘ഏതെങ്കിലും നടന്റെ കാര്യത്തിൽ പെട്ടുപോയ അവസ്ഥയുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് ഞാൻ പറയും. ഒരിക്കൽ ഞാൻ പെട്ടു. നേരെ നടക്കാൻ അറിയാത്തൊരു നടനുണ്ടായിരുന്നു. വളരെ പരിമിതമായ സ്ഥലത്ത് അയാൾക്കത് എളുപ്പം ചെയ്യാൻ സാധിക്കുമായിരുന്നു. എന്തുകൊണ്ടോ, അയാളുടെ കൈകാലുകൾ നിയന്ത്രണത്തിലായിരുന്നില്ല.
ഞാൻ ആകെ അസ്വസ്ഥനായി, ദേഷ്യം വന്നു. പിന്നീട് ഒരു ചോക്കെടുത്ത് ആ ഇടുങ്ങിയ നടപ്പാതയുടെ വശങ്ങളിലും ചുമരിലും അടയാളമിട്ടു. ‘ഈ ചോക്ക് അടയാളങ്ങൾ നിങ്ങളുടെ ദേഹത്തായത് കണ്ടാൽ ഞാൻ വേറെ ആളെ നോക്കും’ എന്ന് പറഞ്ഞു. അതോടെ അയാൾ നേരെ നടന്നു...’’ ചെറുചിരിയോടെ അനുരാഗ് കശ്യപ് പറഞ്ഞു. സുചിത്ര ത്യാഗിയുടെ യുറ്റ്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.
2025-ൽ പുറത്തിറങ്ങിയ നിഷാഞ്ചിയാണ് അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുന്ന കെന്നഡി 2023-ൽ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രമാണ്. ഏറെ വൈകിയാണ് കെന്നഡി റിലീസിന് ഒരുങ്ങുന്നത്. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണിത്. എന്നാൽ പ്രൊഡക്ഷൻ ബാനറുമായുള്ള ചില പ്രശ്നങ്ങളാൽ സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനാൽ റിലീസ് വൈകുകയായിരുന്നു. രാഹുൽ ഭട്ട്, സണ്ണി ലിയോൺ എന്നിവരാണ് ഇതില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സി5 പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.