-->
അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം കൈയടി നേടിയ താരമാണ് ദിലീഷ് പോത്തന്‍. വെറും മൂന്നു സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും ദിലീഷിന്റെ സിനിമകള്‍ എന്നു പറയുമ്പോള്‍ തന്നെ ആരാധകര്‍ക്ക് ആവേശമാണ്. നടനെന്ന നിലയിലും കാമ്പുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ദിലീഷ് വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം തിയേറ്ററുകളില്‍ എത്തി ഹിറ്റടിച്ച ചിത്രമായിരുന്നു ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ റൈഫിള്‍ ക്ലബ്. അതിലും ദിലീഷ് പോത്തന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ദിലീഷിനെക്കൂടാതെ വിജയരാഘവന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ , വിനീത് കുമാര്‍, ഹനുമാന്‍കൈന്‍ഡ്, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ഇപ്പോഴിതാ ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗ് കശ്യപുമായി ഒന്നിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവവും പങ്കുവെക്കുകയാണ് ദിലീഷ് പോത്തന്‍. താന്‍ മലയാളമല്ലാത്ത ഭാഷകളില്‍ അത്ര കംഫര്‍ട്ടബിളല്ലെന്നും സംസാരിക്കാനും തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അനുരാഗുമായി സംസാരിക്കുമ്പോള്‍ ഭാഷ അറിയാത്തതിന്റെ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് താന്‍ ഒരുപാടൊന്നും സംസാരിച്ചില്ലെന്നും ദിലീഷ് പോത്തന്‍ പറയുന്നു.
‘‘ഞാന്‍ മലയാളമല്ലാത്ത ഭാഷകളില്‍ ഒന്നും അത്ര കംഫര്‍ട്ട് ആയിട്ടുള്ള ആളല്ല, പ്രത്യേകിച്ച് സംസാരിക്കുമ്പോള്‍ പോലും. അതുകൊണ്ട് അനുരാഗിനോട് സംസാരിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാഷയുടെ ഒരു ബുദ്ധിമുട്ടുളളതിനാല്‍ ഞാന്‍ അദ്ദേഹത്തോട് കുറച്ചേ സംസാരിച്ചിട്ടുള്ളു എന്നതാണ് റിയാലിറ്റി. ഞാന്‍ പൊതുവേ മലയാളമല്ലാത്ത ഭാഷയിലുള്ള സിനിമകള്‍ വളരെ കുറവ് കാണുന്ന ആളാണ്.
പിന്നെ റൈഫിള്‍ ക്ലബിലേക്ക് വരുമ്പോള്‍ അതിന്റെ റൈറ്റേഴ്‌സിനെയും ഡയറക്ടറിനെയും ഉറച്ചു വിശ്വസിച്ചു എന്നതാണ്. എനിക്ക് അങ്ങനെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ആരും ആ ടീമിലില്ലായിരുന്നു. ആ പ്രൊജക്റ്റില്‍ നമ്മള്‍ക്ക് ആദ്യം മുതലേ ഒരു കോണ്‍ഫിഡന്‍സുണ്ടായിരുന്നു. നറേറ്റീവ് ഇന്‍ഡ്രസ്റ്റിങ് ആയിരുന്നു. കഥാപാത്രങ്ങളും മനോഹരമായിരുന്നു...’’ ദിലീഷ് പോത്തന്‍ പറഞ്ഞു.