-->
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകയെ പ്രശംസിച്ച അനുരാഗ് കശ്യപ് ബോളിവുഡ് നടത്തുന്നത് വില കുറഞ്ഞ അനുകരണമാണെന്ന് പറഞ്ഞു. ഇനി ബോളിവുഡിൽ ലോകയുടെ പത്ത് കോപ്പികൾ ഇറങ്ങുമെന്ന് പരിഹസിച്ചു. ബോളിവുഡിൽ നല്ല നിര്‍മാതാക്കളുടെ കുറവുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഹിന്ദി സിനിമയില്‍ നല്ല നിര്‍മാതാക്കളുടെ കുറവുണ്ട്. സൗത്തിലുള്ള തങ്ങളുടെ കൗണ്ടര്‍പാര്‍ട്ടുകള്‍ വയലന്‍സും ആക്ഷനുമൊക്കെയുള്ള വലിയ ഹിറ്റുകള്‍ നിര്‍മിക്കുന്നത് കാണുമ്പോള്‍ അതുപോലെയുള്ള സിനിമകള്‍ ഹിന്ദിയിലും നിര്‍മിക്കാന്‍ തോന്നും. സൗത്ത് ഫിലിം മേക്കേഴ്‌സിന് കണ്‍വിക്ഷനുണ്ട്. പക്ഷെ ഹിന്ദി നിര്‍മാതാക്കള്‍ക്കില്ല.
അവര്‍ വില കുറഞ്ഞ അനുകരണമാണ് ചെയ്യുന്നത്. അത് നിര്‍മാതാക്കളുടെ കുഴപ്പമാണ്. അവര്‍ ബോധ്യമുള്ള സംവിധാകരുടേയും വഴി മുടക്കും. ലോക എത്ര നന്നായി ഓടുന്നുവെന്ന് നോക്കുക. അവിടുത്തെ ഫിലിം മേക്കേഴ്‌സ് ഒരുമിച്ച് ജോലി ചെയ്യാന്‍ തയ്യാറാണ്. പക്ഷെ ഹിന്ദി ഫിലിം ഇന്‍ഡസ്ട്രി വേറൊരു ദിശയിലേക്ക് പോയി. കാത്തിരുന്നു കാണൂ, അവര്‍ ഇനി ലോകയുടെ 10 കോപ്പികളുണ്ടാക്കും,' അനുരാഗ് പറയുന്നു. എന്റർടെയ്ൻമെന്റ് ലൈവിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം.
മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് സൂപ്പർഹീറോ ചിത്രം 'ലോക' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് തുടർച്ചയായ 20 ദിവസങ്ങളിലും 2 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ മലയാള സിനിമയായി 'ലോക' മാറി. ഈ അസാധാരണ നേട്ടം മലയാള സിനിമാ വ്യവസായത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മികച്ച തിരക്കഥ, സംവിധാനം, താരങ്ങളുടെ പ്രകടനം, സാങ്കേതിക മികവ് എന്നിവ 'ലോക'യുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. സിനിമയുടെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ വലിയ വിജയമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ഡൊമിനിക് അരുണിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ നസ്‌ലെന്‍, സാൻഡി മാസ്റ്റർ, അരുൺ കുര്യൻ, ചന്തു സലീം കുമാർ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും കയ്യടി നേടി. ഇവരുടെയെല്ലാം പ്രകടനങ്ങൾ ചിത്രത്തിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചെന്ന് നിരൂപകർ അഭിപ്രായപ്പെട്ടു.