-->
പല വിഷയങ്ങളിലും തന്റെ നിലപാടുകൾ വ്യക്തമായി തുറന്നു പറയാറുള്ള സംവിധായകനും നടനുമാണ് അനുരാഗ് കശ്യപ്. അടുത്തിടെ നൽകുന്ന അഭിമുഖങ്ങളിലെല്ലാം തെന്നിന്ത്യൻ സിനിമകളേക്കുറിച്ചും പ്രത്യേകിച്ച് മലയാള സിനിമകളേക്കുറിച്ചും വാനോളം പ്രശംസിക്കാറുണ്ട് അനുരാഗ്. ഇപ്പോഴിതാ മുംബൈയിൽ നിന്നും ബോളിവുഡിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് അനുരാഗ് കശ്യപ്.
ബോളിവുഡ് തന്നെ വളരെക്കാലമായി അവഗണിക്കുകയാണെന്നും തെന്നിന്ത്യൻ സിനിമയിലേക്ക് മാറിയതിന് ശേഷം മദ്യപാനം ഉപേക്ഷിക്കാനും വിഷാദരോഗം മാറ്റാനും തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ ഒരഭിമുഖത്തിലായിരുന്നു അനുരാഗ് കശ്യപിന്റെ തുറന്നുപറച്ചിൽ.
"ഞാൻ ഒരു വിഷാദാവസ്ഥയിലേക്ക് പോയിരുന്നു. ഇപ്പോൾ ഞാൻ അതിൽ നിന്ന് പുറത്തുവന്നു. ഇപ്പോൾ ജീവിതം ആസ്വദിക്കുകയാണ്. ഞാൻ ചെയ്ത ഒരു കാര്യം, ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി എന്നതാണ്. അതിന് പകരം നവാഗതരായ ആളുകളുടെ ധാരാളം സിനിമകൾ കാണാൻ തുടങ്ങി. ഒരുപാട് മലയാളം സിനിമകൾ കാണാൻ തുടങ്ങി".- അനുരാഗ് കശ്യപ് പറഞ്ഞു.
"ഹിന്ദി സിനിമാ നിർമാതാക്കൾ എന്നെ ഒഴിവാക്കുകയാണ്, കാരണം എനിക്ക് ഫിൽട്ടറില്ലാതെ സംസാരിക്കുന്ന സ്വഭാവമാണെന്ന് അവർ കരുതുന്നു. എന്നോടൊപ്പം ചേർന്നാൽ ചിലപ്പോൾ ഏതെങ്കിലും സ്റ്റുഡിയോയുമായി പ്രവർത്തിക്കാൻ അവസരം ലഭിക്കില്ലെന്നോ മറ്റാരെങ്കിലും അസ്വസ്ഥരാകുമെന്നോ എന്നൊക്കെ അവർ ചിന്തിക്കുന്നു.
എന്നാൽ ഞാനിപ്പോൾ എനിക്ക് പ്രചോദനം നൽകുന്ന, എന്നെ ഒരുപാട് സ്നേഹിക്കുന്ന ആളുകളുള്ള ഒരിടത്താണ് എത്തിയിരിക്കുന്നത്." അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിൽ നിന്ന് തനിക്ക് ലഭിച്ച സ്നേഹവും സ്വീകാര്യതയും മുംബൈയിലെ തന്റെ അനുഭവവുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അനുരാഗ് വ്യക്തമാക്കി.
"ആളുകൾ നിങ്ങളുടെ മദ്യപാനത്തെക്കുറിച്ച് സംസാരിക്കുന്നു, വിഷാദത്തെക്കുറിച്ച് സംസാരിക്കുന്നു, നിങ്ങൾക്ക് വഴി തെറ്റുന്നു എന്ന് പറയുന്നു. അങ്ങനെയുള്ള ഒരിടത്ത് ഞാനെന്തിനാണ്? എന്നെ എന്നിൽ നിന്ന് തന്നെ രക്ഷിക്കാൻ ഞാനെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് അവർ എന്റെ രക്ഷകരാകാൻ ശ്രമിക്കുന്നു.
ഇപ്പോൾ എനിക്ക് ആളുകളുമായി ഇടപെടേണ്ടി വരുന്നില്ല. സ്വാഭാവികമായി, ഞാൻ വ്യായാമം ചെയ്യാൻ തുടങ്ങി. എഴുതാനും തുടങ്ങി," അനുരാഗ് പറഞ്ഞു. നിഷാഞ്ചി എന്ന ചിത്രമാണ് അനുരാഗിന്റേതായി ഇനി തിയറ്ററിൽ റിലീസ് ചെയ്യാനുള്ള ചിത്രം. സെപ്റ്റംബർ 19 ന് ചിത്രം തിയറ്ററുകളിലെത്തും.