Wednesday, March 11, 2026 Last Updated 33 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

'ഇറാനെ ആക്രമിക്കാന്‍ സജ്‌ജം' ,വന്‍വ്യോമവിന്യാസവുമായി അമേരിക്ക

ടെഹ്‌റാന്‍: ഇറാനെ ചുറ്റി അമേരിക്കയുടെ സൈനിക വിന്യാസം അവസാന ഘട്ടത്തില്‍. ഇറാനെ ഏതുനിമിഷവും ആക്രമിക്കാന്‍ അമേരിക്ക സജ്‌ജമാണെന്നു റിപ്പോര്‍ട്ടുകള്‍. 2003ല്‍ ഇറാഖിനെതിരായ ആക്രമണത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമാണ്‌ അമേരിക്ക നടത്തിയിട്ടുള്ളത്‌. അത്യാധുനിക എഫ്‌-35, എഫ്‌-22 യുദ്ധവിമാനങ്ങളുടെയും മറ്റു വിമാനങ്ങളുടെയും വലിയ ശേഖരം ഈ മേഖലയിലേക്ക്‌ എത്തിച്ചിട്ടുണ്ടെന്നു വാള്‍ സ്‌ട്രീറ്റ്‌ ജേണല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ആക്രമണത്തിനും ഇലക്‌ട്രോണിക്‌ യുദ്ധത്തിനും ശേഷിയുള്ള മറ്റൊരു വിമാനവാഹിനി കപ്പല്‍ ഈ മേഖലയിലേക്ക്‌ യാത്ര തിരിച്ചുകഴിഞ്ഞു. വലിയ വ്യോമാക്രമണങ്ങള്‍ ഏകോപിപ്പിക്കാന്‍ അത്യാവശ്യമായ കമാന്‍ഡ്‌ ആന്‍ഡ്‌ കണ്‍ട്രോള്‍ വിമാനങ്ങളും മേഖലയിലുണ്ട്‌. ഇനി അമേരിക്കന്‍ സൈന്യം ഇറാനെ ആക്രമിക്കുന്നതിനുള്ള അവസാന അനുമതി പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപില്‍നിന്ന്‌ ലഭിച്ചാല്‍ മാത്രം മതി. ആക്രമിക്കണോ വേണ്ടയോ എന്ന്‌ ട്രംപ്‌ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ട്‌്. ഏതുരീതിയിലുള്ള ആക്രമണം വേണമെന്ന കാര്യത്തിലാണ്‌ ആശയക്കുഴപ്പം. ഇറാന്റെ ആണവ പദ്ധതികളെ തടയുക, മിസൈല്‍ സംവിധാനങ്ങള്‍ നശിപ്പിക്കുക എന്നതു കേന്ദ്രീകരിച്ചാകണം യുദ്ധമെന്ന വാദമുണ്ട്‌. ഭരണകൂടത്തെ തന്നെ താഴെയിറക്കാന്‍ ശ്രമണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌്
വിമാനങ്ങളുടെ സഞ്ചാരത്തെക്കുറിച്ചുള്ള ഡേറ്റ അനുസരിച്ച്‌, നിരവധി യു.എസ്‌. എയര്‍ഫോഴ്‌സ്‌ യുദ്ധവിമാനങ്ങളും അനുബന്ധ വിമാനങ്ങളും ജോര്‍ദാനിലെ മുവാഫഖ്‌ സാള്‍ട്ടി വ്യോമത്താവളത്തിലും സൗദി അറേബ്യയിലെ പ്രിന്‍സ്‌ സുല്‍ത്താന്‍ വ്യോമത്താവളത്തിലും വിന്യസിച്ചിട്ടുണ്ട്‌. കൂടുതല്‍ വിമാനങ്ങള്‍ വൈകാതെ എത്തുമെന്നും പ്രതീക്ഷിക്കുന്നു. എഫ്‌-35, എഫ്‌-15, എഫ്‌-16, എഫ്‌-22 റാപ്‌റ്റര്‍ സ്‌റ്റെല്‍ത്ത്‌ ഫൈറ്റര്‍ ജെറ്റുകള്‍, ഇ3 എയര്‍ബോണ്‍ മുന്നറിയിപ്പ്‌ സംവിധാനം, ഇ11 ആശയവിനിമയ നോഡ്‌ വിമാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പശ്‌ചിമ പൂര്‍വേഷ്യയിലു, കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലും 13 കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്‌. ഇതില്‍ യു.എസ്‌.എസ്‌. ഏബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലും ബാലിസ്‌റ്റിക്‌ മിസൈലുകളില്‍നിന്ന്‌ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒമ്പത്‌ ഡിസ്‌േ്രടായര്‍ കപ്പലുകളും ഉള്‍പ്പെടുന്നു. യു.എസ്‌.എസ്‌. ജെറാള്‍ഡ്‌ ആര്‍. ഫോര്‍ഡ്‌ എന്ന രണ്ടാമത്തെ വിമാനവാഹിനി കപ്പലും അതിന്റെ സ്‌ൈട്രക്ക്‌ ഗ്രൂപ്പിലെ നാല്‌ ഡിസ്‌ട്രോയര്‍ കപ്പലുകളും മേഖലയിലേക്ക്‌ യാത്ര തിരിച്ചു കഴിഞ്ഞു.
മേഖലയിലുടനീളം അധിക ഭൂതല വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്‌. നിലവില്‍ അമേരിക്കയുടെ സൈനിക വിന്യാസം ശക്‌തമായി തോന്നാമെങ്കിലും, 1991ലെ ഗള്‍ഫ്‌ യുദ്ധത്തിനോ 2003ലെ ഇറാഖ്‌ അധിനിവേശത്തിനോ വേണ്ടി വിന്യസിച്ച അമേരിക്കന്‍ സൈന്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്‌. 1991ല്‍, അമേരിക്ക പേര്‍ഷ്യന്‍ ഗള്‍ഫിലും ചെങ്കടലിലും ആറ്‌ വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ചിരുന്നു.
1991ലെ ഓപ്പറേഷന്‍ ഡെസേര്‍ട്ട്‌ സ്‌റ്റോമില്‍ 1,300 യു.എസ്‌. വിമാനങ്ങളെയാണു വിന്യസിച്ചത്‌. 2003ലെ ഇറാഖ്‌ ദൗത്യത്തിനു വേണ്ടി യു.എസ്‌. എയര്‍ഫോഴ്‌സ്‌ 863 വിമാനങ്ങള്‍ വിന്യസിച്ചു.
എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. യു.എസ്‌. എയര്‍ഫോഴ്‌സ്‌ ഇപ്പോള്‍ ചെറുതാണ്‌. ഇറാനില്‍ പിന്തുണക്കാന്‍ സഖ്യകക്ഷി സൈന്യങ്ങളില്ല. ആക്രമണത്തെ പിന്തുണയ്‌ക്കുന്ന രാജ്യാന്തര സഖ്യകക്ഷികളും കുറവാണ്‌. ഇസ്രയേലി വ്യോമസേന ആക്രമണത്തില്‍ ചേര്‍ന്നാല്‍ മാത്രമേ ഇതിനൊരു മാറ്റം വരികയുള്ളൂ.
1991ല്‍നിന്നു വ്യത്യസ്‌തമായി, യു.എ.ഇയും സൗദി അറേബ്യയും അവരുടെ വ്യോമാതിര്‍ത്തി അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക്‌ അനുവദിച്ചിട്ടില്ല. ഇത്‌ പല യു.എസ്‌. യുദ്ധവിമാനങ്ങളെയും ജോര്‍ദാനില്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കി. എങ്കിലും പരിമിതമായ സൈനിക ശക്‌തി ഉപയോഗിച്ച്‌ അമേരിക്കക്ക്‌ കാര്യമായ നാശനഷ്‌ടം വരുത്താന്‍ കഴിയും.
യു.എസിനു തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ്‌ ഇറാന്റെ നിലപാട്‌. അമേരിക്കന്‍ താവളങ്ങളെ ലക്ഷ്യമിടാന്‍ കഴിയുന്ന വിപുലമായ മിസൈല്‍ ശേഖരവും അവര്‍ക്കുണ്ട്‌. ഇറാനും മേഖലയില്‍ സഖ്യകക്ഷികളുണ്ട്‌. ആവശ്യമെങ്കില്‍ ഹോര്‍മുസ്‌ കടലിടുക്ക്‌ അടച്ച്‌ എണ്ണ ടാങ്കറുകളുടെ യാത്ര മുടക്കാന്‍ ഇറാനാകും. എങ്കിലും തല്‍ക്കാലം ചര്‍ച്ചകളിലൂടെ യു.എസ്‌. പ്രകോപനം ഒഴിവാക്കാനാണ്‌ ഇറാന്റെ ഇപ്പോഴത്തെ നീക്കം. എന്നാല്‍, ചര്‍ച്ചകള്‍ നീണ്ടുപോയാല്‍ ട്രംപ്‌ നിരാശനാകുകയും ആക്രമണത്തിന്‌ ഉത്തരവിടുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നു വിദേശകാര്യ വിദഗ്‌ധര്‍ പറയുന്നു.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW