-->
ലഖ്‌നൗ: രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ജമ്മു കശ്‌മീര്‍ കലാശപ്പോരാട്ടത്തിന്. രണ്ടുവട്ടം ചാമ്പ്യന്മാരായ ബംഗാളിനെ സെമിഫൈനലില്‍ ഒരുദിവസം ബാക്കിനില്‍ക്കെ ആറുവിക്കറ്റിനു കീഴടക്കിയാണ് ജമ്മു നടാടെ ഫൈനലിലേക്കു മാര്‍ച്ച് ചെയ്‌തത്.
മത്സരം അവസാനിക്കാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കെ ഉത്തരാഖണ്ഡിനെതിരേ ജയം ഉറപ്പാക്കിയ കര്‍ണാടകയാകും ഫൈനലില്‍ ജമ്മു കശ്‌മീരിന്റെ എതിരാളി. സ്‌കോര്‍ ചുരുക്കത്തില്‍: ബംഗാള്‍- 328, 99. ജമ്മു കശ്‌മീര്‍: 302, നാലുവിക്കറ്റിന് 126.
ജയത്തിന് 83 റണ്ണകലെ രണ്ടുവിക്കറ്റിന് 43 റണ്ണെന്ന നിലയിലാണ് ഇന്നലെ ജമ്മു കശ്‌മീര്‍ ബാറ്റിങ്ങിനിറങ്ങിയത്. ശുഭം പുണ്ഡീര്‍ (23), വംശജ് ശര്‍മ (ഒന്‍പത്) എന്നിവരായിരുന്നു ക്രീസില്‍. ബംഗാളിനായി വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയും ആകാശ്‌ദീപും കീഴടങ്ങാന്‍ മനസില്ലാതെ വര്‍ധിതവീര്യത്തോടെ പന്തെറിഞ്ഞപ്പോള്‍ റണ്ണെടുക്കല്‍ ദുഷ്‌കരമായി. തലേന്നത്തെ സ്‌കോറിനോട് മൂന്നു റണ്‍കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ പുണ്ഡീറിന്റെ കുറ്റിപിഴുത് മുഹമ്മദ് ഷമി ജമ്മുവിനെ ഞെട്ടിച്ചു.
ക്യാപ്‌റ്റന്‍ പരസ് ദോഗ്രയ്‌ക്കൊപ്പം ചേര്‍ന്ന് വംശജ് ശര്‍മ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. ടീം സ്‌കോര്‍ 71-ല്‍ എത്തിയപ്പോള്‍ നായകന്‍ വീണു. ആകാശ് ദീപിന്റെ പന്തില്‍ ഹബീബ് ഗാന്ധിയാണു ദോഗ്രയെ പിടികൂടിയത്. 25 പന്തില്‍ ഒരുഫോര്‍ ഉള്‍പ്പെടെ ഒന്‍പതു റണ്ണായിരുന്നു ദോഗ്രയുടെ സംഭാവന. അബ്‌ദുള്‍ സമദ് ക്രീസിലെത്തിയതോടെ ജമ്മു 'ഗിയര്‍' മാറ്റി. പ്രതിരോധത്തില്‍നിന്ന് ആക്രമണമൂഡായതോടെ സ്‌കോറിങ്ങിനു വേഗം കൈവന്നു.
കൂട്ടുകെട്ട് പൊളിക്കാന്‍ ബംഗാള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും വിഫലമായി. ഒടുവില്‍ മുകേഷ് കുമാറിനെ സിക്‌സറിനു പറത്തി വംശജ് ശര്‍മ ടീമിനു കാത്തിരുന്ന ജയം സമ്മാനിച്ചു. 83 പന്തില്‍ നാലുഫോറും ഒരുസിക്‌സും അടക്കം ശര്‍മ 43 റണ്ണടിച്ചപ്പോള്‍ 27 പന്തില്‍ മൂന്നു സിക്‌സും ഒരുഫോറും ഉള്‍പ്പെടെ അബ്‌ദുള്‍ സമദ് 30 റണ്ണും നേടി. ആദ്യഇന്നിങ്‌സില്‍ സമദ് 80 റണ്ണടിച്ചിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി 123 റണ്ണിന് ഒന്‍പതു വിക്കറ്റ് വീഴ്‌ത്തിയ അക്വിബ് നബിയാണു കളിയിലെ കേമന്‍.