-->
ന്യൂഡൽഹി: രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഫൈനലിലെത്തി ജമ്മു കശ്മീർ. സെമിയിൽ ബംഗാളിനെ ആറുവിക്കറ്റിന് കീഴടക്കിയാണ് ജമ്മു കലാശപ്പോരിന് ടിക്കറ്റെടുത്തത് . ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാലുവിക്കറ്റ് നഷ്ടപ്പെടുത്തി ജമ്മു മറികടന്നു. സ്‌കോർ: ബംഗാൾ - 328,99 ജമ്മു കശ്മീർ - 302, 126/4 .
രഞ്ജി ട്രോഫിയുടെ 67 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ജമ്മു കശ്മീർ ഫൈനലിലെത്തുന്നത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുത്തെടുത്തെങ്കിലും ജമ്മു കശ്മീർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അതേനാണയത്തിൽ തിരിച്ചടിച്ചാണ് ജമ്മു ജയിച്ചുകയറിയത്. ആദ്യ ഇന്നിങ്‌സിൽ 328 റൺസാണ് ബംഗാൾ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീരാകട്ടെ 302 റൺസിന് പുറത്തായി. ബംഗാളിനായി എട്ടുവിക്കറ്റെടുത്ത ഷമിയാണ് ജമ്മുവിന് ലീഡ് നിഷേധിച്ചത്.
ജമ്മു കശ്മീരിന്റെ ബൗളർമാർ പിടിമുറുക്കിയപ്പോൾ ബംഗാൾ വെറും 99 റൺസിന് കൂടാരം കയറി. ആക്വിബ് നബി ദാറും സുനിൽ കുമാറും നാല് വീതം വിക്കറ്റെടുത്തു. ജമ്മു കശ്മീരിന്റെ ലക്ഷ്യം 126 റൺസായി മാറി. ടീം നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തുകയായിരുന്നു. ഫൈനലിലും ജയം തുടർന്ന് ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. 1959-60 സീസൺ മുതലാണ് ജമ്മു കശ്മീർ രഞ്ജിയിൽ കളിച്ചുതുടങ്ങിയത് .ഇരു ഇന്നിങ്സിലും ഒമ്പത് വിക്കറ്റ് നേടിയ ആഖിബ് നബിയാണ് ബംഗാളിനെ തകർത്തത്.
ഫൈനലിൽ കർണാടക ഉത്തരാഖണ്ഡോ ആയിരിക്കും ജമ്മു കശ്മീരിന്റെ എതിരാളികൾ. സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ 503 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കർണാടക നേടിയിരുന്നു.