-->
മിണ്ടാപ്രാണികള്‍ തങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ സഹായത്തിനായി മനുഷ്യനെ തേടിയെത്തുന്നത് അത്ഭുതകരമാണ്. എന്നാല്‍ അത്തരത്തിലൊരു കാഴ്ചയ്ക്കാണ് ജര്‍മ്മനിയിലെ ബ്രെമന്‍ നഗരത്തിലെ ഒരു ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇനി കക്ഷി ആരാണെന്നല്ലേ അതൊരു നീര്‍ക്കാക്കയായിരുന്നു. അത്യാഹിത വിഭാഗത്തിന്റെ ചില്ലുവാതിലില്‍ നിരന്തരം കൊത്തിക്കൊണ്ടിരിക്കവെയാണ് നീര്‍ക്കാക്ക ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സാധാരണ ഗതിയില്‍ മനുഷ്യരോട് അകലം പാലിക്കുന്ന ഈ പക്ഷി, സഹായം തേടിയെന്ന വണ്ണം വാതിക്കല്‍ വന്നു നിന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പരിശോധിച്ചപ്പോഴാണ് പക്ഷിയുടെ കൊക്കില്‍ മൂന്ന് കൊളുത്തുകളുള്ള ഒരു മീന്‍പിടുത്ത ചൂണ്ട ആഴത്തില്‍ തറച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
വേദനയാല്‍ പുളയുന്ന പക്ഷിയെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടി. വിദഗ്ധമായ ഇടപെടലിലൂടെ അവര്‍ പക്ഷിയുടെ ചുണ്ടില്‍ കുടുങ്ങിയ ചൂണ്ട നീക്കം ചെയ്യുകയും മുറിവില്‍ മരുന്ന് പുരട്ടുകയും ചെയ്തു. നീണ്ട കഴുത്തും കൂര്‍ത്ത ചുണ്ടുകളുമുള്ള ഈ പക്ഷികള്‍ക്ക് ഇത്തരം മുറിവുകള്‍ അണുബാധയ്ക്കും പട്ടിണിക്കും കാരണമാകാറുണ്ട്. കൃത്യസമയത്ത് ലഭിച്ച ചികിത്സയ്ക്ക് ശേഷം, ആരോഗ്യം വീണ്ടെടുത്ത പക്ഷിയെ ആശുപത്രി വളപ്പിലെ പാര്‍ക്കില്‍ തന്നെ തുറന്നുവിട്ടു.
അന്റാര്‍ട്ടിക്ക ഒഴികെ ലോകമെമ്പാടും കാണപ്പെടുന്ന 'ഫാലക്രോകോറാസിഡേ' കുടുംബത്തില്‍പ്പെട്ട ജലപക്ഷികളാണ് നീര്‍കാക്കകള്‍. മികച്ച മീന്‍പിടുത്തക്കാരായ ഇവ തടാകങ്ങളിലും പുഴകളിലും ധാരാളമായി കണ്ടുവരുന്നു. ജലാശയങ്ങളില്‍ മനുഷ്യര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ചൂണ്ടക്കൊളുത്തുകളും വന്യജീവികള്‍ക്ക് എത്രത്തോളം ഭീഷണിയാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. എങ്കിലും, ആപത്തില്‍ മനുഷ്യനെ തിരിച്ചറിഞ്ഞ് സഹായത്തിനെത്തിയ ആ പക്ഷിയുടെ ബുദ്ധിശക്തിയും അതിജീവന മോഹവും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.