-->
ന്യൂയോര്‍ക്ക്: മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിനൊപ്പം പ്രവര്‍ത്തിച്ച യു.എസ്. മനുഷ്യാവകാശപ്രവര്‍ത്തകന്‍ റവ. ജസ്സി ജാക്‌സണ്‍ (84) അന്തരിച്ചു. 1984-ലും 1988-ലും യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്‌ഥാനാര്‍ഥിത്വത്തിനായി മത്സരിച്ചു.
അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് നാല്‍പ്പതിലേറെ ഓണററി ഡോക്‌ടറേറ്റ് നേടിയിട്ടുള്ള ജസ്സി ജാക്‌സണ്‍ ഷിക്കാഗോ ആസ്‌ഥാനമായ 'റെയിന്‍ബോ പുഷ്' സഖ്യത്തെ ദശകങ്ങളോളം നയിച്ചു. സൗത്ത് കരോലിനയില്‍ 1941 ഒക്‌ടോബര്‍ എട്ടിന് അവിവാഹിതയായ പതിനാറുകാരി ഹെലന്‍ ബേണ്‍സ് സ്‌ട്രഗ്‌സിന്റെ മകനായാണ് ജസ്സി ബേണ്‍സ് ജനിച്ചത്. മാതാവ് ഹെലന്‍ പിന്നീട് ചാള്‍സ് ജാക്‌സണെ വിവാഹം കഴിച്ചതോടെ രണ്ടാനച്‌ഛന്റെ പേര് സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ത്തു.
ജസ്സി ജാക്‌സണ്‍ 1984-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്‌ഥാനാര്‍ഥിത്വത്തിനായി മത്സരിച്ചെങ്കിലും 18% വോട്ടുമായി മൂന്നാംസ്‌ഥാനക്കാരനാകാനേ കഴിഞ്ഞുള്ളൂ. ന്യൂയോര്‍ക്കിലെ യഹൂദവംശജരെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിവാദപരാമര്‍ശം സ്‌ഥാനാര്‍ത്ഥിത്വമോഹത്തിനു തിരിച്ചടിയായി. അത്തവണ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ത്ഥിയായ മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്‍ഡാലെ പക്ഷേ, നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ത്ഥിയുമായ റൊണാള്‍ഡ് റീഗനോട് തോറ്റു. തുടര്‍ന്നും യു.എസ്. രാഷ്‌ട്രീയത്തില്‍ സജീവമായി തുടര്‍ന്ന ജസ്സി ജാക്‌സണ്‍, ഗള്‍ഫ് യുദ്ധത്തില്‍ കുവൈത്തില്‍ തടവുകാരാക്കപ്പെട്ട വിദേശപൗരന്മാരുടെ മോചനത്തില്‍ നിര്‍ണായകപങ്ക് വഹിച്ചു. പ്രസിഡന്റ് ബില്‍ക്ല ിന്റന്റെ പ്രത്യേകദൂതനായും പ്രവര്‍ത്തിച്ചു. 2000-ല്‍ യു.എസിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡന്റ്‌ക്ല ിന്റണില്‍നിന്നു സ്വീകരിച്ചു.