-->
തിരുവനന്തപുരം: ആദ്യ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ചോദ്യംചെയ്യലിന് ഹാജരായി. പേരൂര്‍ക്കടയിലെ അഗസ്‌ത്യ ഗസ്‌റ്റ് ഹൗസില്‍ നടത്തിയ ചോദ്യം ചെയ്യല്‍ ഇന്നലെ വൈകിട്ട് നാലുവരെ നീണ്ടു.
ഇതിനിടെ, മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കുറ്റപത്രം പരമാവധി വേഗത്തില്‍
സമര്‍പ്പിക്കാനായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി രഹസ്യമൊഴി രേഖപ്പെടുത്തുന്ന അപൂര്‍വ നടപടിയാണ് പോലീസ് സ്വീകരിച്ചത്.
കേസില്‍ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകണം, നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ പരിശോധനയ്‌ക്കായി കൈമാറണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും കീഴ്‌ക്കോടതികള്‍ ജാമ്യം അനുവദിച്ചിരുന്നു.
ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്‌തമാകുന്നതായി കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഗര്‍ഭച്‌ഛിദ്രം യുവതിയുടെ സമ്മതപ്രകാരമാണെന്നും മരുന്ന് എത്തിച്ചതും യുവതിയുടെ ആവശ്യപ്രകാരമാണെന്നും ചാറ്റുകളില്‍നിന്ന് വ്യക്‌തമാകുന്നതായും കോടതി ചൂണ്ടിക്കാട്ടി. പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം തകരുമ്പോള്‍ ബലാത്സംഗമായി പരാതി നല്‍കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ചോദ്യംചെയ്യലിന്റെ സമയം കസ്‌റ്റഡിയായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അറസ്‌റ്റ് ചെയ്‌താല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ രണ്ടാം ശനിയാഴ്‌ചയും രാവിലെ 10 മുതല്‍ 11 വരെയായി അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പാകെ ഹാജരാകണം.
പരാതിക്കാരിയെയോ സാക്ഷികളെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുത്. കേരളം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണം തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.