Wednesday, March 11, 2026 Last Updated 34 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 11.44 AM

അന്ത്യദിന ഹിമാനിയെ രക്ഷിക്കാന്‍ സമുദ്രത്തിനടിയില്‍ 150 മീറ്റര്‍ ഉയരത്തില്‍ മതില്‍; അന്റാര്‍ട്ടിക്കയിലെ പുതിയ പരീക്ഷണം

doomsday, glacier, antartica

അന്റാര്‍ട്ടിക്കയിലെ ഏറ്റവും അപകടകാരിയായ ഹിമാനികളിലൊന്നായ തൈ്വറ്റ്‌സ് ഗ്ലേസിയര്‍ അഥവാ 'അന്ത്യദിന ഹിമാനി' ഉരുകുന്നത് തടയാന്‍ വിപ്ലവകരമായ ഒരു പദ്ധതിയുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. കടലിനടിയില്‍ 150 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ മതില്‍ നിര്‍മ്മിച്ച് ഹിമാനിയെ സംരക്ഷിക്കാനാണ് നീക്കം. ഈ മതില്‍ വഴി ചൂടുള്ള ജലം ഹിമാനിയിലേക്ക് എത്തി ബന്ധമുണ്ടാക്കുന്നതു തടയാമെന്നും ഹിമാനി ഉരുകുന്നത് ആ വിധം തടയാമെന്നും ശാസ്ത്രജ്ഞര്‍ പ്രത്യാശിക്കുന്നു.

10 മില്യന്‍ യുഎസ് ഡോളറാണ് ഇതിനു ചെലവു വരുമെന്നു കരുതപ്പെടുന്നത്. 3 വര്‍ഷം ഗവേഷണവും പദ്ധതി തുടങ്ങുന്നതിനു മുന്‍പ് ആവശ്യമാണ്. ഭാവിയിലെ സമുദ്രമേഖലയെ വമ്പന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാവുന്ന ഒരു വമ്പന്‍ ജലബോംബാണ് തൈ്വറ്റ്‌സ്. ഹിമാനിക്ക് ശോഷണമുണ്ട്. തൈ്വറ്റ്‌സിനെ തടഞ്ഞു നിര്‍ത്തുന്ന ഒരു വന്‍ ഐസ്‌ഷെല്‍ഫ് അഥവാ ഹിമപാളി 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ തകരുമെന്നും ഇതു ലോകവ്യാപകമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുമെന്നും മുന്‍പ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ത്വൈറ്റ്‌സ് ഹിമപ്പരപ്പില്‍ പഠനങ്ങള്‍ നടത്തുന്ന യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ ശാസ്ത്രജ്ഞ സംഘമാണ് അന്ന് മുന്നറിയിപ്പ് നല്‍കിയത്.

ഓരോ വര്‍ഷവും 5000 കോടി ടണ്‍ ഹിമം സമുദ്രത്തിലേക്ക് ഈ ഹിമപ്പരപ്പില്‍ നിന്നു വീഴുന്നുണ്ട്. എന്നാല്‍ നിലവില്‍ അതു കടല്‍നിരപ്പിന് കാര്യമായ വര്‍ധനയ്ക്കു കാരണമാകുന്നില്ല. എങ്കിലും നിലവില്‍ ലോകത്തെ സമുദ്രജലപ്പുയരുന്നതില്‍ 4 ശതമാനം സംഭാവന നല്‍കുന്നത് ത്വൈറ്റ്‌സില്‍ നിന്നു കൊഴിഞ്ഞുവീഴുന്ന ഹിമമാണ്. ഹിമപ്പരപ്പിലെ ഹിമസമ്പത്ത് വളരെ കൂടുതലാണ്. ഇതെല്ലാം ഉരുകിയാല്‍ കടല്‍നിരപ്പില്‍ വലിയ ഉയര്‍ച്ചയ്ക്ക് അതു കാരണമാകുകയും ലോകവ്യാപക പ്രത്യാഘാതങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലുപ്പമുള്ളവയിലൊന്നും അപകടകാരിയുമായ ഹിമാനികളിലൊന്നായാണ് തൈ്വറ്റ്‌സ് കണക്കാക്കപ്പെടാറുള്ളത്. അന്റാര്‍ട്ടിക്കയുടെ പടിഞ്ഞാറന്‍ ഭാഗത്ത് അമുന്‍ഡ്‌സെന്‍ കടലിന്റെ ഭാഗമായ പൈന്‍ബേ ഉള്‍ക്കടലിന്റെ സമീപത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. ത്വൈറ്റ്‌സ് തകര്‍ന്നാല്‍ അന്റാര്‍ട്ടിക്കയിലെ മറ്റു ഹിമപ്പരപ്പുകളുടെ തകര്‍ച്ചയിലേക്കും അതു വഴിവയ്ക്കും. ഇതു തുറമുഖങ്ങളെയും തീരദേശ നഗരങ്ങളെയുമൊക്കെ ദോഷകരമായി ബാധിക്കാം.

ബ്രിട്ടന്റെ ആകെ വിസ്തീര്‍ണമുള്ളതാണ് ഈ ഹിമാനി. മൂന്ന് ദശകങ്ങള്‍ക്കിടയില്‍ ഇതില്‍ നിന്നുള്ള ഹിമത്തിന്റെ ഒഴുക്കിന്റെ തോത് ഇരട്ടിയിലേറെയായിട്ടുണ്ട്. ഹിമപ്പരപ്പിനെ ഒരു തടയണപോലെ തടഞ്ഞുനിര്‍ത്തുന്ന ഹിമപാളിക്കടിയിലേക്ക് ചൂടുള്ള സമുദ്രജലം കയറുന്നതിനെത്തുടര്‍ന്ന് ഹിമം ഉരുകുന്നതാണ് ഇതിനു വഴി വയ്ക്കുന്നത്. കൂടുതല്‍ അളവില്‍ ചൂടുള്ള സമുദ്രജലം എത്തുന്നത് തടയണപോലെ പ്രവര്‍ത്തിക്കുന്ന ഈ ഹിമപാളിയെ ദുര്‍ബലമാക്കും. കൂടാതെ ഈ തടയണ ഹിമപാളിയുടെ കിഴക്കന്‍ ഭാഗം പൊട്ടിമാറാനുള്ള സാധ്യത വളരെയേറെയാണ്. ഹിമപാളിയില്‍ വിവിധയിടങ്ങളിലായി പൊട്ടലുകളും തകരാറുകളും ഉടലെടുക്കുന്നുമുണ്ട്. ഇതെല്ലാം അടുത്ത ഒരു ദശകത്തിനുള്ളില്‍ തന്നെ തൈ്വറ്റ്‌സിനെ ഗുരുതരമായി ബാധിക്കുന്ന സംഭവങ്ങളാണ്. മുന്‍പെങ്ങുമില്ലാത്ത വിധം ഉപഗ്രഹങ്ങളും മറ്റു ഡേറ്റയുമൊക്കെ ഉപയോഗിച്ച് ത്വൈറ്റ്‌സിനെ ഇപ്പോള്‍ ശാസ്ത്രസമൂഹം നിരീക്ഷിക്കുന്നുണ്ട്.

എത്തിപ്പെടാന്‍ ഏറെ പാടുള്ള ഹിമപ്പരപ്പാണു തൈ്വറ്റ്‌സ്. കുറച്ച് ശാസ്ത്രജ്ഞര്‍ മാത്രമാണ് ഇതുവരെ ഇവിടം സന്ദര്‍ശിച്ചിട്ടുള്ളത്. അന്‌റാര്‍ട്ടിക്കയില്‍ വിവിധ രാജ്യങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ബേസുകളില്‍ നിന്ന് അകലെ മാറി സ്ഥിതി ചെയ്യുന്നതിനാലും ഈ ഹിമാനിയുടെ നിരീക്ഷണം പാടുള്ള സംഗതിയാണ്.

Ads by Google
Monday 16 Feb 2026 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW