-->
വാഷിങ്‌ടണ്‍: റഷ്യയില്‍നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യ വാക്കു നല്‍കിയെന്ന് ആവര്‍ത്തിച്ച് യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നിലപാടിനു വിരുദ്ധമാണു റൂബിയോയുടെ അവകാശവാദം. ഇറക്കുമതി തീരുവ കുറയ്‌ക്കുന്നതിനും വ്യാപാരക്കരാറിനും പകരമായാണു റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് ഇന്ത്യ വാഗ്‌ദാനം ചെയ്‌തതെന്നും റൂബിയോ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം രണ്ടിന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാരക്കരാറിന്റെ കരട് സംബന്ധിച്ച അവസാനഘട്ട ചര്‍ച്ചകള്‍ ഇന്ത്യയും യു.എസും നടത്തിവരികയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത് സ്‌ഥിരീകരിച്ചിട്ടുണ്ട്. യുൈക്രന്‍ യുദ്ധത്തിനിടയില്‍ റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് മേല്‍ ചുമത്തിയ 25% ഇറക്കുമതി തീരുവ ട്രംപ് ഭരണകൂടം നീക്കം ചെയ്‌തിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്താന്‍ സമ്മതിച്ചതായി ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ വ്യക്‌തമാക്കിയിരുന്നു. ഇന്ത്യ ഇതുവരെ ഈ അവകാശവാദം സ്‌ഥിരീകരിച്ചിട്ടോ നിഷേധിച്ചിട്ടോ ഇല്ല.വ്യാപാരക്കരാറിന്റെ കരട് അനുസരിച്ച്, ഔദ്യോഗിക ദ്വികക്ഷി വ്യാപാരക്കരാര്‍ (ബി.ടി.എ) അന്തിമമാക്കുമ്പോള്‍ ശേഷിക്കുന്ന 25% പരസ്‌പര തീരുവ 18% ആയി കുറയും. ഏപ്രില്‍ മാസത്തെ വിതരണത്തിന് ഉദ്ദേശിച്ചുള്ള എണ്ണ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍നിന്നു വാങ്ങുന്നത് ഒഴിവാക്കുന്നതായി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍, ജര്‍മ്മന്‍ മന്ത്രി ജോഹാന്‍ വാദെഫുളുമായുള്ള കൂടിക്കാഴ്‌ചയില്‍ റൂബിയോയുടെ അവകാശവാദം സ്‌ഥിരീകരിച്ചില്ല. പകരം, ഇന്ത്യയുടെ ഊര്‍ജ നയം വിപണി ശക്‌തികളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും, ഇത് തന്റെ മന്ത്രാലയത്തിന്റെയും സര്‍ക്കാരിന്റെയും സ്‌ഥിരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.