-->
ടെഹ്‌റാന്‍: ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ കരീബിയന്‍ കടലില്‍നിന്ന് മിഡില്‍ ഈസ്‌റ്റിലേക്ക് അയയ്‌ക്കാന്‍ യു.എസ് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇറാനുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെയുള്ള അമേരിക്കയുടെ നീക്കം പ്രസിഡന്റ് ട്രംപിന്റെ സൈനിക നടപടിയായി വിലയിരുത്തപ്പെടുന്നു. വാഷിങ്‌ടണും ടെഹ്‌റാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണിത്.
വിമാനവാഹിനിയായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും അകമ്പടി കപ്പലുകളും മിഡില്‍ ഈസ്‌റ്റിലേക്ക് അയച്ചതായും ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ അല്ലാതെ അവ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും യു.എസ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്‌തു. കരീബിയന്‍ കടലില്‍നിന്ന് മിഡില്‍ ഈസ്‌റ്റിലെത്തുന്ന യു.എസ്.എസ് ഫോര്‍ഡ് അവിടെവച്ച് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ൈട്രക്ക് ഗ്രൂപ്പുമായും മൂന്ന് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളുമായും ചേരും. കഴിഞ്ഞ ഒക്‌ടോബറിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ മെഡിറ്ററേനിയന്‍ കടലില്‍നിന്ന് കരീബിയനിലേക്ക് അയച്ചത്. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി പുറത്താക്കുന്നതിലേക്കു നയിച്ച റെയ്‌ഡിനായി യു.എസ് ഭരണകൂടം സൈനികസാന്നിധ്യം വര്‍ധിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു ഇതെന്ന കാര്യം ശ്രദ്ധേയമാണ്.
ബുധനാഴ്‌ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ടശേഷം ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യായയുക്‌തവും ഉത്തരവാദിത്തമുള്ളതുമായ രീതിയില്‍ ടെഹ്‌റാന്‍ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അതല്ലെങ്കില്‍, ഫലം എന്തായിരിക്കുമെന്നു കാണേണ്ടി വരുമെന്നുമായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞ തവണ കരാര്‍ ഉണ്ടാക്കാതിരിക്കുന്നതാണു നല്ലതെന്നാണ് ഇറാന്‍ തീരുമാനിച്ചത്. മിഡ്‌നൈറ്റ് ഹാമറിലൂടെ അതിനവര്‍ക്ക് തിരിച്ചടി കിട്ടി. എന്നാല്‍ അതവരില്‍ നന്നായി പ്രവര്‍ത്തിച്ചില്ല. മേഖലയിലും ഗാസയിലും പൊതുവേ സംഭവിക്കുന്ന പുരോഗതിയെക്കുറിച്ച് ഇത്തവണ ചര്‍ച്ചചെയ്‌തു. മിഡില്‍ ഈസ്‌റ്റില്‍ ശരിക്കും സമാധാനമുണ്ട്-ട്രംപ് പറയുന്നു.