Wednesday, March 11, 2026 Last Updated 34 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.16 AM

'കാര്‍ഷിക വിപണി അമേരിക്കയ്ക്ക്‌ തുറന്നുകൊടുത്തു, ഭാരതമാതാവിനെ വിറ്റു; നാണമില്ലേ നിങ്ങള്‍ക്ക് ?' യു.എസ്‌. കരാറിനെതിരേ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച്‌ രാഹുല്‍

uploads/news/2026/02/825054/in0.jpg

ന്യൂഡല്‍ഹി: ഇന്ത്യ- യു.എസ്‌. കരാറില്‍ അമേരിക്കയുടെയും പ്രസഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റയും മേല്‍ക്കോയ്‌മ ചോദ്യംചെയ്‌ത്‌ പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവ്‌ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ നിര്‍ണായക കാര്‍ഷിക, പാലുല്‍പ്പന്ന വിപണികള്‍ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക്‌ തുറന്നുകൊടുക്കാന്‍ സമ്മതിച്ചുകൊണ്ട്‌ കേന്ദ്രം 'ഭാരത്‌ മാതാവിനെ വിറ്റു'വെന്നും ഇതില്‍ നിങ്ങള്‍ക്ക്‌ നാണമില്ലേയെന്നും രാഹുല്‍ ചോദിച്ചു.
ഇന്ത്യ ദാസനല്ല, ചര്‍ച്ചകളില്‍ തുല്യരായി കാണണമെന്നും രാഹുല്‍ ഗാന്ധി.
ഇന്ത്യയുടെ നികുതി മൂന്നു ശതമാനത്തില്‍നിന്ന്‌ 18 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, അമേരിക്കയുടെ നികുതി 16 ശതമാനത്തില്‍നിന്ന്‌ പൂജ്യമായി കുറഞ്ഞുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. വ്യാപാര കരാര്‍ മണ്ടത്തരമാണെന്നും മോദി ഇന്ത്യയെ ട്രംപിനു വിറ്റുവെന്നും ആരോപിച്ചു. ദുര്‍ഘടമായ സമവായത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യാ സഖ്യമാണ്‌ പ്രസിഡന്റ്‌ ട്രംപുമായി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍, മൂന്നു കാര്യം പറയുമായിരുന്നു. ഒന്ന്‌, നിങ്ങള്‍ക്കു നിങ്ങളുടെ ഡോളര്‍ സംരക്ഷിക്കണമെങ്കില്‍, അതിനുള്ള ഏറ്റവും വലിയ മൂലധനം ഇന്ത്യന്‍ ജനതയാണ്‌. ആ മാര്‍ക്കറ്റിലേക്ക്‌ പ്രവേശിക്കണമെങ്കില്‍, നിങ്ങള്‍ ഞങ്ങളെ തുല്യരായി കാണണം.
റഷ്യയില്‍നിന്ന്‌ എണ്ണ വാങ്ങുന്നത്‌ നിര്‍ത്താന്‍ ഇന്ത്യക്ക്‌ മേലുള്ള യു.എസ്‌ സമ്മര്‍ദത്തെ സൂചിപ്പിച്ചു ഗാന്ധി പറഞ്ഞു. 'ഇനി രണ്ടാമത്തെ കാര്യം. ഇന്ത്യ അതിന്റെ ഊര്‍ജ്‌ജ സുരക്ഷ സംരക്ഷിക്കും.'
'മൂന്നാമതായി, പ്രസിഡന്റ്‌ ട്രംപ്‌ നിങ്ങളുടെ വോട്ടര്‍ അടിത്തറ കര്‍ഷകരാണെന്ന്‌ അറിയാം. നിങ്ങള്‍ക്കു നിങ്ങളുടെ കര്‍ഷകരെ സംരക്ഷിക്കേണ്ടതുണ്ട്‌. അപ്പോള്‍, ഞങ്ങള്‍ നമ്മുടെ കര്‍ഷകരെയും സംരക്ഷിക്കും. നമുക്ക്‌ തുല്യരായി സംസാരിക്കാം. ഇന്ത്യയെ പാകിസ്‌താനു തുല്യമായി കാണരുത്‌'- ബജറ്റ്‌ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.
'ഒരു കാര്യം വ്യക്‌തമാക്കാം. യു.എസും ചൈനയും തമ്മിലുള്ള മത്സരത്തില്‍, ഏറ്റവും നിര്‍ണായകം ഇന്ത്യന്‍ നിലപാടാണ്‌. അമേരിക്കക്കാര്‍ക്ക്‌ ഒരു സൂപ്പര്‍ പവറായി തുടരണമെങ്കില്‍, അവരുടെ ഡോളര്‍ സംരക്ഷിക്കണമെങ്കില്‍, അതിനുള്ള താക്കോല്‍ ഇന്ത്യന്‍ ഡാറ്റയാണ്‌ (ജനതയാണ്‌)- ഗാന്ധി പറഞ്ഞു. നമ്മുടെ ജനങ്ങളെയാണ്‌ അമേരിക്കയ്‌ക്കു മുന്നില്‍ അടയറവ്‌ വച്ചത്‌. നമ്മള്‍ ഒരു സൂപ്പര്‍ പവറിന്റെ ലോകത്തില്‍നിന്ന്‌ ഒന്നിലധികം സൂപ്പര്‍ പവറുകളിലേക്ക്‌ മാറുകയാണെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷനേതാവ്‌ ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ആഗോളമത്സരങ്ങളെ നേരിടുന്നതിനെക്കുറിച്ച്‌ ബജറ്റ്‌ ഒന്നും പറയുന്നില്ല. പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ച്‌ ബജറ്റ്‌ മൗനം പാലിക്കുകയാണ്‌. ഐടി മേഖലയില്‍ എ.ഐ. വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്‌. ഊര്‍ജം, സാമ്പത്തികം, രൂപയുടെ മൂല്യം ഇടിഞ്ഞത്‌ എന്നിവയെക്കുറിച്ചൊന്നും ബജറ്റില്‍ പരാമര്‍ശമില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

Ads by Google
Thursday 12 Feb 2026 01.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW