-->
കറാച്ചി/ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ വ്യോമസേന കനത്ത നാശംവിതച്ച ഭൊളാരി വ്യോമത്താവളം പാകിസ്‌താന്‍ പുതുക്കിപ്പണിയുന്നു.
കാര്യമായ കേടുപാട് സംഭവിച്ച വ്യോമത്താവളത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു. കനത്ത നാശമുണ്ടായതിനെത്തുടര്‍ന്നാണ് വ്യോമതാവളത്തില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്നാണു വിവരം.
2025 മേയ് 10-ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഭൊളാരി വ്യോമത്താവളത്തിനു സാരമായ കേടുപാടുകള്‍ സംഭവിച്ചത്. പാക് വ്യോമസേനയുടെഎയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ എയര്‍ക്രാഫ്‌റ്റ് ഉള്‍പ്പെടെ ആക്രമണത്തില്‍ തകര്‍ന്നതായാണ് ഇന്ത്യന്‍ വ്യോമസേനയുടെ വെളിപ്പെടുത്തല്‍. 'സ്വീഡിഷ് നിര്‍മിത സാബ് 200 എറിയെ' ആയിരുന്നു ഭൊളാരിയിലുണ്ടായിരുന്നത്. ഇത് പൂര്‍ണമായി നശിച്ചെന്നാണു റിപ്പോര്‍ട്ട്.
ആക്രമണത്തിനു പിന്നാലെ മേയ് 11-ന് പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രത്തില്‍ വ്യോമത്താവളത്തിലെ ഒരു ഭാഗം അഗ്നിക്കിരയായ നിലയിലാണ്. പിന്നീട് ജൂണില്‍ പകര്‍ത്തിയ ചിത്രത്തില്‍ നാശമുണ്ടായ ഭാഗം മറച്ചിട്ടുണ്ട്. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28-ന് വാന്റര്‍ പകര്‍ത്തിയ സാറ്റലൈറ്റ് ചിത്രത്തില്‍ വ്യോമത്താവളത്തിലെ ഹാംഗറിന്റെ തകര്‍ന്ന പച്ച മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ അടര്‍ന്നുവീണതായി കാണാം. വലിയ കേടുപാടുകള്‍ ഇപ്പോഴും വ്യക്‌തമായി കാണാമെങ്കിലും തകര്‍ന്ന മേല്‍ക്കൂരയുടെ ഭാഗം പൊളിച്ചുമാറ്റുന്നതിന്റെ ലക്ഷണങ്ങളാണ് ചിത്രത്തിലുള്ളത്. ഇത് ഭൊളാരിയില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സൂചനയാണെന്നു പ്രതിരോധവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൊളാരി ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്‌ക്കായി ഇന്ത്യയെ പാകിസ്‌താന്‍ സമീപിച്ചത്. പാക് സൈന്യത്തിന്റെ ഡയറക്‌ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡി.ജി.എം.ഒ) മേജര്‍ ജനറല്‍ കാഷിഫ് അബ്‌ദുള്ള ഇന്ത്യയുടെ ഡി.ജി.എം.ഒ. ലെഫ്‌റ്റനന്റ് ജനറല്‍ രാജീവ് ഘായിയുമായി അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ ഹോട്ട്‌ലൈനില്‍ സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് 48 മണിക്കൂറിനുശേഷം നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും സമാധാനം പുനഃസ്‌ഥാപിച്ചു.