-->
കേരളത്തിന് ഇന്ത്യ - അമേരിക്ക വാണിജ്യ കരാർ വളരെയധികം പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. റബർ, നാളീകേരം, കൊപ്ര, വെളിച്ചെണ്ണ, തേയില, സുഗന്ധദ്രവ്യങ്ങൾ, കാപ്പി, കപ്പ, അടയ്ക്ക, കശുവണ്ടി, കൈതച്ചക്ക, പപ്പായ, കൊക്കോ, ബേക്കറി സാധങ്ങൾ മുതലായവയുടെ താരിഫ് അമേരിക്ക പൂജ്യമാക്കിയത് കേരളത്തിലെ കർഷകർക്ക് നേട്ടമാകുമെന്നാണ് മന്ത്രിയുടെ അവകാശവാദം.
തുണിത്തരങ്ങൾ, മത്സ്യ ഉത്പ്പന്നങ്ങൾ, കാർപ്പറ്റുകൾ, ഗ്ലൗസ് മുതലായവയുടെ തീരുവാ 18% ആയി കുറക്കുകയും ചെയ്തിട്ടുണ്ട്. ഇത് മത്സ്യ പ്രവർത്തകർക്കും, കൈത്തറി രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഗുണം ചെയ്യുമെന്നും ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി. കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ ഉൽപാദനത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് ക്ഷീര കർഷകർക്ക് പ്രയോജനപ്രദമാണ്. രോഗനിർണ്ണയത്തിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും, സർജിക്കൽ റോബോട്ടുകളും കുറഞ്ഞ നിരക്കിൽ ഇറക്കുമതി ചെയ്യുന്നത് ആരോഗ്യരംഗത്ത് പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.