-->
റായ്പൂര്‍: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയില്‍ പിഴവ് പറ്റിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. നടപടി പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ നല്‍കിയാല്‍ തള്ളുമെന്നും ജാമ്യാപേക്ഷ നല്‍കിയ ആളുകള്‍ക്കാണ് പ്രശ്‌നം. ജാമ്യാപേക്ഷ നല്‍കിയത് ഔദ്യോഗിക ആളുകളല്ലെന്നും അതുകൊണ്ടാണ് തെറ്റുപറ്റിയതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങളെ ചിരിച്ചു തള്ളിയ കേന്ദ്രസഹമന്ത്രി ജോര്‍ജ്ജ്കുര്യന്‍ കന്യസ്ത്രീകള്‍ക്ക് എതിരേ കേസെടുത്തത് ടിടിഇ ആണെന്ന വിചിത്രവാദവും നിരത്തി. ഛത്തീസ്ഗഡില്‍ നടന്നത് മതപരിവര്‍ത്തനമല്ലെന്നും മനുഷ്യക്കടത്ത് അല്ലെന്നും നേരത്തേ ബിജെപി സംസ്ഥാനനേതൃത്വം എടുത്ത നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അന്വേഷണസംഘം തീരുമാനിക്കട്ടെ എന്നായിരുന്നു മറുപടി. കന്യാസ്ത്രീ വിഷയത്തില്‍ വന്‍പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസുകാര്‍ക്കൊപ്പം ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് എംപി എന്തുകൊണ്ട് ഇല്ലായിരുന്നെന്നും ചോദിച്ചു. 2023 ലെ പ്രചരണത്തിന് പോയപ്പോള്‍ നാരായണ്‍പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ക്രിസ്ത്യന്‍ പള്ളിയില്‍ പോയില്ലെന്നും പറഞ്ഞു.
കന്യാസ്ത്രീകളെ കൂട്ടവിചാരണ നടത്തിയപ്പോള്‍ അതില്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്നും ബിജെപിക്കാരുടെ കേക്ക് വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മെത്രാന്മാര്‍ക്ക് അവകാശമുണ്ടെന്നും ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. ഇപ്പോള്‍ കേസ് കോടതിയിലാണെന്നും അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും പറഞ്ഞു. അനൂപ് ആന്റണിയും ബിജെപിയുമല്ലാതെ ആരെങ്കിലും കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ ആരെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ എന്നും ചോദിച്ചു. മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയതുകൊണ്ടാണ് അവിടെ നിന്നും ബിജെപിയ്ക്ക് വോട്ടുകിട്ടിയത്. ഈ വിഷയത്തിലും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും പറഞ്ഞു.
ക്രൈസ്തവ വിഭാഗത്തിലെ മുഖ്യധാരാ സഭകള്‍ മതപരിവര്‍ത്തനം നടത്തുന്നില്ല. ന്യൂജനറേഷനില്‍ വരുന്ന ചില സഭകളാണ് മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. അത്തരം കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തും. മതപരിവര്‍ത്തനം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.