-->
വാഷിങ്‌ടണ്‍: ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ രക്‌തരൂക്ഷിതമായ ഏറ്റുമുട്ടല്‍ നടന്നതിനു തൊട്ടുപിന്നാലെ ചൈന രഹസ്യ ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക.
2020 ജൂണ്‍ 15നായിരുന്നു ഏറ്റുമുട്ടല്‍. യു.എസ്. അണ്ടര്‍ സെക്രട്ടറി തോമസ് ഡിന്നാനോയാണു ജനീവയില്‍ നടന്ന ആണവ നിരായുധീകരണ സമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചത്.
സ്‌റ്റാര്‍ട്ട് ഉടമ്പടി നീട്ടി നല്‍കാന്‍ വിസമ്മതിക്കുന്നതിനുള്ള കാരണമായി അമേരിക്കന്‍ സര്‍ക്കാര്‍ ചൈനയുടെ ആണവ പരീക്ഷണത്തെ ഉദ്ധരിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കരാര്‍ ഒരു വര്‍ഷത്തെ നീട്ടി നല്‍കാന്‍ തയാറായെങ്കിലും പുതിയ ആയുധ നിയന്ത്രണ ഉടമ്പടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ബന്ധം പിടിച്ചു. 'നൂറുകണക്കിന് ടണ്‍ വരെ ശേഷിയുള്ള സ്‌ഫോടനങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ ഉള്‍പ്പെടെ ചൈന നടത്തിയിട്ടുണ്ടെന്ന്' അമേരിക്കന്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായി ഡിന്നാനോ വെളിപ്പെടുത്തി.
2020 ജൂണ്‍ 22നു വലിയ ഭൂഗര്‍ഭ ഗുഹകള്‍ കേന്ദ്രീകരിച്ചാണു ചൈന ആണവ പരീക്ഷണം നടത്തിയത്.
ഗാല്‍വാന്‍ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി ചൈനീസ് സൈനികര്‍ക്ക് ജീവഹാനിയുണ്ടായി.
അമേരിക്കന്‍ ഉദ്യോഗസ്‌ഥര്‍ അണുപരീക്ഷണത്തെ ഗാല്‍വാന്‍ വിഷയവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ വിസമ്മതിച്ചെങ്കിലും, ഈ പശ്‌ചാത്തലം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.