-->
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് ജയറാമിന്റേത്. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നു ജയറാമിന്റെയും പാര്‍വ്വതിയുടേതും. സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും തെളിയിച്ച താരദമ്പതിമാരാണ് പാര്‍വ്വതിയും ജയറാമും. വിവാഹശേഷം തീര്‍ത്തും കുടുംബിനിയായി മാറിയ പാര്‍വ്വതി മക്കളായ കാളിദാസിന്റെയും മാളവികയുടെയും കാര്യങ്ങളൊക്കെ നോക്കി കുടുംബജീവിതം ആസ്വദിക്കുകയാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെ കാളിദാസും അഭിനയമാണ് കരിയറായി തെരഞ്ഞെടുത്തത്.
വളരെ വലിയൊരു ഇടവേളയ്ക്ക് ശേഷം ജയറാമും കാളിദാസും ഒന്നിച്ചഭിനയിക്കുന്ന ‘ആശകൾ ആയിരം’ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളിദാസ് ബാലതാരമായിരുന്നപ്പോഴാണ് ഇരുവരും അവസാനമായി സ്ക്രീൻ പങ്കിട്ടത്.
ഇപ്പോഴിതാ ജയറാമും, കാളിദാസും നൽകിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോയില്‍ എത്തിയ സമയത്ത് സംസാരിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാളിദാസിന്റെയും താരിണിയുടേതും പ്രണയവിവാഹമായിരുന്നു. മൂന്ന്, നാല് മാസം താരിണിയുമായുള്ള പ്രണയം കാളിദാസ് അച്ഛനോടും അമ്മയോടും സഹോദരി മാളവികയോടും പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് അക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത് മകളായ മാളവിക എന്ന ചക്കിയാണ്. ഇക്കാര്യമാണ് ജയറാം പറയുന്നത്. ചക്കിയുടെ സഹായത്തോടെ കണ്ണന്റെ പ്രണയം ജയറാമും പാർവതിയും കണ്ടുപിടിക്കുകയായിരുന്നെന്നും നിരന്തരമായുള്ള ബോംബെ യാത്രകളാണ് സംശയത്തിന് ഇടയാക്കിയതെന്ന് ജയറാം പറയുന്നു.
‘‘നാല്, അഞ്ച് മാസത്തേക്ക് കണ്ണനും താരിണിയും പ്രണയത്തിലാണെന്ന് എനിക്കും അശ്വതിക്കും അറിയില്ലായിരുന്നു. പക്ഷെ മോൾക്ക് അറിയാമായിരുന്നു. അവൾക്ക് ചെറിയ ചെറിയ ഡൗട്ടുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കണ്ടുപിടിച്ചത് അടുപ്പിച്ചുള്ള കണ്ണന്റെ ബോംബെ ട്രിപ്പുകൾ കാരണമാണ്. ഇടയ്‌ക്കിടെ കണ്ണൻ പറയും ബോംബെയ്‌ക്ക് ഒന്ന് പോണമെന്ന്.
എന്താണ് ബോംബെയിലെന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. രണ്ട്, മൂന്ന് ഹിന്ദി പ്രൊഡ്യൂസർമാരൊക്കെ വിളിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ആരാണ് ആ ഹിന്ദി പ്രൊഡ്യൂസേഴ്സ് എന്ന് അൽപ്പം സംശയത്തോടെ ഞാൻ വീണ്ടും ചോദിച്ചു. അങ്ങനെ ഒരു പ്രാവശ്യം കണ്ണൻ ബോംബെയ്‌ക്ക് പോയി വന്നു. അടുത്ത ആഴ്ച ആയപ്പോൾ ഞാൻ ചോദിച്ചു ഇന്ന് കണ്ണന് പ്രോഗ്രാമുകൾ ഒന്നും ഇല്ലല്ലോയെന്ന്. അപ്പോഴും ഈ ആഴ്ചയും ബോംബെയ്‌ക്ക് ഒന്ന് പോകണമെന്നുള്ള മറുപടി വന്നു. മൂന്നാമത്തെ പ്രാവശ്യവും കണ്ണൻ ബോംബെയ്‌ക്ക് തനിക്ക് ഒറ്റയ്‌ക്ക് യാത്ര പോകേണ്ടതുണ്ടെന്നും നിർമാതാക്കളുമായി തുടർ ചർച്ചകളുണ്ടെന്നും ആവർത്തിച്ചു. അതിനുശേഷമുള്ള ആഴ്ച വന്നപ്പോഴും ഞാൻ ചോദിച്ചു... കണ്ണൻ ഈ ആഴ്ച ഫ്രീയായിരിക്കുമല്ലോ അല്ലേയെന്ന്. അല്ല അപ്പാ... ബോംബയ്‌ക്ക് ഒന്ന് പോകാനുണ്ട് എന്നായിരുന്നു മറുപടി. അന്ന് താരിണി ബോംബെയിലേക്ക് വരുമായിരുന്നു....’’ എന്നാണ് ജയറാം പറയുന്നത്.
മൂകാംബികയ്‌ക്ക് ഒന്ന് പോകണമെന്ന് പറയുന്നത് പോലെയായിരുന്നു ആ സമയത്ത് ഞാന്‍ ഇടയ്‌ക്കിടെ ഉള്ള ബോംബെ യാത്രയെക്കുറിച്ച് പറയുന്നതെന്ന് കാളിദാസ് പറയുന്നു. ‘ഇതിലെ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ ഇവർക്ക് എന്നെ ഒന്നും പറയാൻ പറ്റില്ല എന്നതായിരുന്നു. കാരണം അപ്പയും അമ്മയും ലവ് മാരേജ് ആയിരുന്നല്ലോ...’ എന്നായിരുന്നു ജയറാമിന്റെ മറുപടി കേട്ടശേഷം കാളിദാസ് പറഞ്ഞത്.
2024 ഡിസംബറിൽ ഗുരുവായൂര്‍ കണ്ണന്റെ തിരുനടയിൽ വെച്ചാണ് താരിണി കലിംഗരായർ കാളിദാസ് ജയറാമിന് സ്വന്തമായത്. വീട്ടിലേക്ക് ഒരു മകള്‍ കൂടി വന്നിരിക്കുന്നു എന്നാണ് താരിണിയെ വീട്ടിലേക്ക് സ്വീകരിച്ച ശേഷം ജയറാം പറഞ്ഞത്.