-->
സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക കെ.എസ് ചിത്ര. അദ്ദേഹം സംഗീതം ഒരുക്കിയ ചില ഗാനങ്ങള്‍ക്ക് ശബ്ദം പകരാന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നത് തന്റെ സംഗീത ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നായി കരുതുന്നുവെന്ന് ചിത്ര കുറിച്ചു. കൂടാതെ സംസ്ഥാന ബഹുമതിക്ക് തന്നെ അര്‍ഹയാക്കിയ ഗാനങ്ങളില്‍ അദ്ദേഹം സ്വരപ്പെടുത്തിയ സോപാനത്തിലെ മേഘമേ എന്ന ഗാനവും ഉണ്ടെന്നത് മറക്കാനാവാത്ത കാര്യമാണെന്നും ചിത്ര പറയുന്നു.
ചിത്രയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സിനിമാ സംഗീതത്തിലെ ശ്രുതിമധുരമായ ഒരു യുഗത്തിന് തിരശ്ശീല വീണിരിക്കുകയാണ്, എസ് പി വെങ്കിടേഷ് സാറിൻ്റെ വിയോഗത്തോടെ. മെലഡിയും താള ഭംഗിയും കൈകോർത്ത് നിൽക്കുന്ന എത്രയെത്ര പാട്ടുകളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിരിക്കുന്നത്. അവയിൽ ചിലതിന് ശബ്ദം പകരാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് സംഗീത ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നു. ഞാൻ സ്വന്തം ഈണങ്ങളെ പോലെ തന്നെ പ്രസാദാത്മകമായിരുന്നു അദ്ദേഹത്തിൻ്റെ പെരുമാറ്റവും. സംസ്ഥാന ബഹുമതിക്ക് എന്നെ അർഹയാക്കിയ ഗാനങ്ങളിൽ അദ്ദേഹം സ്വരപ്പെടുത്തിയ സോപാനത്തിലെ പൊൻ മേഘമേ എന്ന ഗാനവും ഉണ്ടെന്നത് മറക്കാനാവാത്ത കാര്യം. കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു . ആത്മാവിനു നിത്യശാന്തി നേരുന്നു. ഓം ശാന്തി ,ആദരാഞ്ജലികൾ
ചെന്നൈയിലെ വീട്ടില്‍ ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു എസ്.പി വെങ്കിടേഷിന്റെ അന്ത്യം. 1955 മാര്‍ച്ച് അഞ്ചിന് തമിഴ്‌നാട്ടിലായിരുന്നു ജനനം. 150ല്‍ അധികം മലയാള ചലച്ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്. ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ദ്രുവം, കൗരവര്‍, ജോണി വാക്കര്‍, ഹിറ്റ്ലര്‍, രാജാവിന്റെ മകന്‍ എന്നീ സിനിമകളിലെ പാട്ടുകള്‍ ഏറെ പ്രശസ്തമാണ്.
തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ് പി വെങ്കിടേഷ്. 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ അദ്ദേഹം തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അദ്ദേഹം അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി. 1981ല്‍ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. രണ്ട് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്കെത്തി. ഇക്കാലയളവിനിടെ ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമികളടക്കമുള്ളവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു.