-->
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള യുവതാരങ്ങളില്‍ മുന്‍പന്തിയിലാണ് ടൊവിനോ തോമസ്. പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ ഒരുപാട് സിനിമകളില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ നല്‍കിയാണ് ടൊവിനോ ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളായ താരത്തിന്റെ വ്യത്യസ്ത ഔട്ട്ലുക്കിലുള്ള നിരവധി സിനിമകള്‍ പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. ഒട്ടെറെ മികച്ച കഥാപാത്രങ്ങളിലൂടെ ടൊവിനോ മലയാള സിനിമയുടെ ഭാഗമായിട്ട് ഇന്ന് 14 വര്‍ഷം പിന്നിടുകയാണ്.
ഇപ്പോഴിതാ വെള്ളിത്തിരയില്‍ താന്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് ടൊവിനോ. തന്റെ സിനിമാ യാത്ര ഓര്‍ത്തെടുത്ത താരം ഒരു പതിറ്റാണ്ടിലധികമായി അഭിനയിച്ചു പ്രതിഫലിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളുടെ രൂപഭാവങ്ങളിലുള്ള എ.ഐ നിർമിത വിഡിയോയും സന്തോഷത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘‘14 വർഷം മുമ്പ് ഇതേ ദിവസമാണ് ഞാൻ ആദ്യമായി സിനിമ ക്യാമറക്ക് മുന്നിലെത്തിലെത്തിയത്. ആ യാത്ര ഇത്രദൂരമെത്തുമെന്ന് അന്ന് അറിയില്ലായിരുന്നു. ഈ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ച ഓരോരുത്തരോടും നന്ദി പറയുന്നു. എല്ലാവരോടും സ്നേഹം...പിക്ച്ചര്‍ അഭി ബാക്കി ഹേ മേരെ ദോസ്ത്... ഈ വീഡിയോയ്ക്ക് ലേസി ഡിസൈനറിന് നന്ദി....’’ എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം മിന്നിമായുന്ന എഐ വീഡിയോയില്‍ വ്യത്യസ്തങ്ങളായ രൂപഭാവങ്ങളിലുള്ള ടൊവിനോയെ കാണാം. ഒപ്പം ഇനിയും പലതും കാണാനുണ്ടെന്ന സൂചനയില്‍ പിക്ച്ചര്‍ അഭി ബാക്കി ഹേ മേരെ ദോസ്ത് എന്നും താരം കുറിച്ചിട്ടുണ്ട്.
രാജീവൻ അന്തിക്കാട് സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് ബിഗ്സ്ക്രീനില്‍ തുടക്കം കുറിച്ചത്. 2012ൽ തന്നെ ‘തീവ്രം’ എന്ന ചിത്രത്തിൽ ടൊവിനോ അസിസ്റ്റന്റ് ഡയക്ടറായിട്ടുണ്ട്. തൊട്ടടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ എബിസിഡി, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ ആരാധകശ്രദ്ധ പിടിച്ചുപറ്റി.
മായാനദി, മിന്നൽ മുരളി പോലുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. എത്രയേറെ വ്യത്യസ്തങ്ങളായ രൂപഭാവങ്ങളിലാണ് ടൊവിനോ പ്രത്യക്ഷപ്പെട്ടതെന്ന് ഈ എഐ വീഡിയോയിലൂടെ ആരാധകര്‍ക്ക് കൃത്യമായി മനസ്സിലാകും. ‘ലോക - ചാപ്റ്റർ 1’ ആണ് ടൊവിനോയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡിജോ ജോസ് ആന്റണിയുടെ ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്, അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’ എന്ന ചിത്രത്തിലും ടൊവിനോ പ്രധാനവേഷത്തിലെത്തുന്നുണ്ട്.