-->
പദ്മഭൂഷൺ ലഭിച്ച നടൻ മമ്മൂട്ടിക്ക് മധുരം നൽകിയ ആസിഫ് അലിയുടെയും ടോവിനോയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞായറാഴ്ച നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണത്തിനുശേഷം ഹോട്ടൽ ഹയാത്ത് റീജൻസിയിൽവെച്ചാണ് മമ്മൂട്ടിയെ ഇരുവരും ആദരിച്ചത്. ഇപ്പോഴിതാ ഇക്കൂട്ടത്തിൽ ബേസിൽ ജോസഫും ഉണ്ടായിരുന്നു. വീഡിയോ കോളിലൂടെയാണ് ബേസിൽ ഈ പരിപാടിയുടെ ഭാഗമായത്. 'പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ സാധിച്ചു കൊടുക്കണം എന്ന' ഡയലോഗിൽ ഉള്ള വീഡിയോയിലൂടെയാണ് ടൊവിനോ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഈ വിഡിയോയ്ക്ക് താഴെ ബേസിൽ ജോസഫ് കമ്മന്റ് ചെയ്തിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു. ആസിഫ് അലിക്കും ടൊവിനോ തോമസിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. പുരസ്കാരം കിട്ടുന്നത് പ്രോത്സാഹനം ആണെന്നും ഒപ്പം അവാർഡ് നേടിയ ആസിഫും ടൊവിനോയും തന്നെക്കാൾ ഒട്ടും താഴെയല്ലെന്നും പ്രായത്തിൽ മൂത്തത് ആയതിനാൽ തനിക്ക് അവാർഡ് കിട്ടിയതാകാം എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ട് കഥാപാത്രങ്ങളെ ഏക ശരീരത്തിലേക്ക് ആവാഹിച്ച് അഭിനയിച്ചതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്‌പവും പ്രശസ്തി പത്രവുമാണ് മികച്ച നടന് ലഭിക്കുക.